pinarayi vijayan2

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പെടെയുള്ള പ്രവർത്തകർക്കാണ് പരിക്കേറ്റത്. സാധാരണ നിലയിലുള്ള പ്രക്ഷോഭങ്ങളെ പൊലീസ് രാജ് ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സമരരംഗത്തുള്ള കുട്ടികളെ ക്രൂരമായി മർദ്ദിച്ചതായും, പെൺകുട്ടികളെപ്പോലും പുരുഷ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചതായും പിണറായി വിജയൻ കുറ്റപ്പെടുത്തി. മർദ്ദനമേറ്റ് ബോധം കെട്ടുവീണും രക്തം വാർന്നുമാണ് കുട്ടികൾ ആശുപത്രിയിലുള്ളത്. ഇതിനുപുറമെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി വ്യാപകമായ അറസ്റ്റും നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നേരിടുന്ന അതേ പാതയാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്. ഡൽഹിയിൽ പെല്ലറ്റ് ആണെങ്കിൽ ഇവിടെ മറ്റ് വഴികളാണെന്ന് മാത്രം. സമരങ്ങളെ ഇത്തരത്തിൽ അടിച്ചമർത്താമെന്ന വ്യാമോഹം സർക്കാരിന് വേണ്ടെന്നും, ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, വിദ്യാർത്ഥികളെ സമരത്തിനായി ആരും ഇളക്കിവിട്ടതല്ലെന്നും സർക്കാർ തുടരുന്ന ആർ.എസ്.എസ് അനുകൂല നിലപാടുകളാണ് പ്രതിഷേധത്തിന് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർവകലാശാലയിലടക്കം വന്ദേമാതരം പൂർണ്ണമായി പാടുന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും സർക്കാരിന്റെ ഇത്തരം നടപടികൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു.

By Editor

Leave a Reply

Your email address will not be published. Required fields are marked *