തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന തന്റെ നിലപാട് ആവർത്തിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് റിവ്യൂവിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് താൻ പ്രസംഗിച്ചതെന്നും, ജനങ്ങൾക്കാണ് തോൽവി പറ്റിയതെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറയാത്ത കാര്യങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും താൻ പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് തോൽവിയിൽ അണികൾക്ക് വീഴ്ച പറ്റിയെന്ന തരത്തിലുള്ള പിണറായി വിജയന്റെ വാദങ്ങളെ പരോക്ഷമായി തള്ളിക്കളയുന്നതാണ് തോമസ് ഐസകിന്റെ പുതിയ പ്രസ്താവന. പത്തുവർഷം തുടർച്ചയായി ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്നായിരുന്നു തോമസ് ഐസക് കഴിഞ്ഞ ദിവസം നടത്തിയ പ്രധാന പരാമർശം. പാർട്ടി തീരുമാനിച്ചാൽ ആര് ചോദിക്കാൻ എന്ന ഭാവമായിരുന്നു പലർക്കുമെന്നും, ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർത്ഥികളെ നിർണയിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജംഗ്ഷന് സമീപം സിപിഐഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിക്കായി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുകാട്ടിയത്. ജനങ്ങളുടെ മുന്നിൽ എപ്പോഴും വിനയത്തോടെ നിൽക്കണമെന്നും അവർ പറയുന്നതെല്ലാം പൂർണ്ണമായി ശരിയാകണമെന്നില്ലെങ്കിലും അവരുടേത് കേൾക്കാൻ തയ്യാറാകണമെന്നും ഐസക് ഓർമ്മിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം നൽകിയത് കനത്ത ഒരു ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണെന്നും, തങ്ങൾക്ക് എവിടെയാണ് പിഴച്ചതെന്ന് പാർട്ടി ഗൗരവമായി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Post navigation ഡല്ഹിയില് പെല്ലറ്റ്, ഇവിടെ മറ്റ് വഴികൾ; എസ്എഫ്ഐ സമരത്തിലെ പൊലീസ് അതിക്രമത്തിനെതിരെ പിണറായി വിജയൻ കാലടി സർവകലാശാല വിസിക്കെതിരായ പ്രതിഷേധം; 17 വിദ്യാർഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി