കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം 2021നെ അപേക്ഷിച്ച് എൽഡിഎഫിന്റെ വോട്ട് 11 ശതമാനത്തിലധികം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഎമ്മിനൊപ്പം എല്ലാ ഘട്ടത്തിലും നിന്നിരുന്ന ചിലർ ഇത്തവണ മാറിച്ചിന്തിച്ചതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ നടന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം. 2021ൽ എം.വി. ഗോവിന്ദൻ മത്സരിച്ചപ്പോൾ തളിപ്പറമ്പിൽ എൽഡിഎഫിന് 52 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. സാധാരണഗതിയിൽ എൽഡിഎഫ് വിജയിക്കേണ്ട മണ്ഡലമായാണ് തളിപ്പറമ്പിനെ കാണുന്നതെന്നും പിണറായി പറഞ്ഞു. ഇത്തവണ എൽഡിഎഫിന്റെ വോട്ട് 11 ശതമാനത്തിലധികം കുറഞ്ഞപ്പോൾ, കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിൽ വലിയ മാറ്റമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയതും എൽഡിഎഫിന്റെ ചില വോട്ടുകൾ മാറാൻ കാരണമായതായി പിണറായി പറഞ്ഞു. നേരത്തെ പാർട്ടിയോടൊപ്പം നേതൃതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരാൾ പാർട്ടിയെ വഞ്ചിക്കുന്ന നിലപാടെടുത്ത് സ്ഥാനാർഥിയായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മറ്റ് പ്രചാരണങ്ങൾക്കൊപ്പം ഈ സ്ഥാനാർഥിത്വവും എൽഡിഎഫിന്റെ വോട്ട് കുറയാൻ ഇടയാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ. സിപിഎമ്മിനൊപ്പം നിന്ന ചിലർ ഈ ഘട്ടത്തിൽ മാറിച്ചിന്തിച്ചത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും പിണറായി പറഞ്ഞു. എൽഡിഎഫും സിപിഎമ്മും നേരിട്ടത് രാഷ്ട്രീയ പരാജയമാണെന്നും അത് ചെറുതായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിലെ വോട്ട് ചോർച്ചയുടെ യഥാർഥ കാരണം വിശദീകരിക്കുകയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ലക്ഷ്യം. Post navigation കണക്ക് കാണിക്കേണ്ട ആവശ്യമില്ല; ഇടത് ഐക്യം തകർക്കില്ല; ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല: സിപിഐ അമ്മയായതോടെ മികച്ച നടിയായി മാറി; ‘ദയ്റ’ ട്രെയിലർ ലോഞ്ചിൽ കരീന കപൂർ