pinarayivijayan pressmeet

കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വീണയുടെ കൈയില്‍ നിന്നു ഡയറി കണ്ടെത്തി എന്നത് ശുദ്ധ അസംബന്ധമാണ്. പി വി എന്നത് താന്‍ അല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണ ഏജന്‍സി ഒരു അന്തസ്സ് കാണിക്കണം. ഇ ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു. ഡി ജിപിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ ഇ ഡി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. തനിക്ക് ഇ ഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ല. സി പി എമ്മിനെ തകര്‍ക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും കൈകോര്‍ത്തിരിക്കുകയാണ്.

തനിക്കെതിരായ ഇ ഡിയുടെ നീക്കം സി പി എമ്മിനെ തകര്‍ക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ അജണ്ടയാണ്. അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ്. തകര്‍ത്ത് കളയാമെന്ന ദുര്‍മോഹം വേണ്ട. മനുഷ്യത്വരഹിതമായ ആക്രമണമാണ് പാര്‍ട്ടി സെക്രട്ടറി ആകും മുന്‍പ് മുതല്‍ തനിക്ക് നേരെ ഉണ്ടായത്. 2016ല്‍ അധികാരത്തില്‍ വന്നപ്പോഴും ഇതേ കടന്നാക്രമണങ്ങള്‍ ഉണ്ടായി.

സേവനം നല്‍കാതെ എക്‌സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയെന്നായിരുന്നു ഇഡിയുടെ ആദ്യത്തെ ആരോപണം. സി എം ആര്‍ എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഇ ഡി പറയുന്നത്.

എക്‌സാലോജിക് പണം നല്‍കിയത് കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. സി എം ആര്‍ എല്ലിന് വഴിവിട്ട സഹായം താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയെന്നു കണ്ടെത്തിയിട്ടില്ല. കേരള ഹൈക്കോടതി തന്നെ തെളിവില്ലെന്ന് പറഞ്ഞതാണ് ഇക്കാര്യം. ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിച്ച് അതുവഴി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം. ഇ ഡി കണ്ടെത്തല്‍ വീണ സമ്മതിച്ചെന്ന് പറയുന്നത് ശുദ്ധനുണയാണ്. ഉണ്ടയില്ലാ വെടി കേട്ട് ഞെട്ടുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Editor

Leave a Reply

Your email address will not be published. Required fields are marked *