riyas varis

കൊച്ചി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് രംഗത്ത്. തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് മൊഴി പകര്‍പ്പില്‍ ഒപ്പ് വെപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇ ഡിക്കെതിരെ ഗുരുതര ആരോപണമുള്ളതാണ് ഹസന്‍ വാരിസിന്റെ സത്യവാങ്മൂലം.

സി എം ആര്‍ എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിനെതിരായി താന്‍ നല്‍കിയ മൊഴി നിയമ പരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മൊഴി ‘പിന്‍വലിക്കല്‍ സത്യവാങ്മൂലം’ നല്‍കിയിരിക്കുന്നത്. മുഹമ്മദ് റിയാസ് തനിക്ക് വന്‍ തുക കൈമാറി എന്ന് പറയാന്‍ ഇ ഡി ആവശ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. മുഹമ്മദ് റിയാസിന്റെ പേര് പറയാന്‍ ഇ ഡി ഭീഷണിപ്പെടുത്തി. ഓഗസ്റ്റ് 18 ന് നല്‍കിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഹൃത്ത് ‘പിന്‍വലിക്കല്‍ സത്യവാങ്മൂലം’ നല്‍കിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഇ ഡി സംസ്ഥനത്തിന് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നല്‍കും. പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങള്‍ ഇഡി ഉള്‍പ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ഇഡി അവകാശപ്പെട്ടത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *