california murder case

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. മനപ്പൂര്‍വമായ നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

അഞ്ജനയുടെ പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അഞ്ജനയുടെ ഭര്‍ത്താവിന് മൃതദേഹം കാണിച്ചുകൊടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്ത് 28ന് ശനിയാഴ്ചയാണ് തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജന മരിച്ചുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവമറിഞ്ഞ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് ഉടന്‍തന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു.

ജേക്കബ് ഉടന്‍ ഫ്‌ലാറ്റില്‍ എത്തി റൂം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ആനിനെ കണ്ടെത്തിയത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ് ആന്‍ മേരി മാത്യു. അഞ്ജനയും അനിലയും ആന്‍മേരി മാത്യുവും ഉറ്റ സുഹൃത്തുക്കളാണെന്നും ഇവര്‍ തമ്മില്‍ എന്താണ് പ്രശ്‌നം എന്ന് അറിയില്ലെന്നും ആണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ ഇപ്പോഴും കാലിഫോര്‍ണിയയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

By Editor

Leave a Reply

Your email address will not be published. Required fields are marked *