കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭവാനീപൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായി ആരോപിച്ചും സുവേന്ദു അധികാരിയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മമതാ ബാനര്‍ജി നല്കിയ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി സ്വീകരിച്ചു. റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് (RP Act) പ്രകാരമുള്ള മമതയുടെ ഹരജിയാണ് ജസ്റ്റിസ് ഗൗരംഗ് കാന്ത് സ്വീകരിച്ചത്.
നാലാഴ്ചക്കകം സുവേന്ദു അധികാരി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി അറിയിച്ചു. അത് കഴിഞ്ഞ് വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. ഭവാനീപൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങളും വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
15,105 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സുവേന്ദു അധികാരിയുടെ വിജയം. സുവേന്ദു അധികാരിക്ക് 73,917 വോട്ടും എതിര് സ്ഥാനാര്‍ഥി മമതാ ബാനര്‍ജിക്ക് 58,812 വോട്ടുമാണ് ലഭിച്ചത്. അതിനിടെ, തന്റെ മൂത്ത സഹോദരന് ബി ജെ പിയുടെ ദേശീയ വക്താവ് ആയതിനാല്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ വാദം കേള്‍ക്കില്ലെന്ന്’ ജസ്റ്റിസ് കാന്ത് പറഞ്ഞിരുന്നു. എന്നാല്‍, എതിര്‍പ്പില്ലെന്നും അങ്ങയില്‍ വിശ്വാസമുണ്ടെന്നും മമതക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കല്യാണ്‍ ബന്ദ്യോപാധ്യായ വ്യക്തമാക്കി. ഭവാനീപൂര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമനം നല്‍കിയത് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നതിന്റെ തെളിവാണെന്ന് കല്യാണ്‍ ബന്ദ്യോപാധ്യായ പറഞ്ഞു. 2021 ലെ തിരഞ്ഞെടുപ്പില്‍ നന്ദീഗ്രാമില്‍ മമത പരാജയപ്പെട്ട സമയത്തും ഇതേ ഓഫീസര്‍ക്ക് തന്നെയായിരുന്നു ചുമതല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ നിയമനം പക്ഷപാതപരമാണെന്നും നിശ്ചിത എണ്ണം വോട്ടര്‍മാരെ നിയമവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കി.

