Fri. Jun 26th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ ഡി എഫ് സര്‍ക്കാറാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സ്വകാര്യ മേഖലക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നല്‍കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നുവെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനെ പിന്‍പറ്റി 2001-2006 കാലഘട്ടത്തില്‍ കേരളം ഭരിച്ച എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാറുകളാണ് സംസ്ഥാനത്ത് കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കാന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സുനാമിക്ക് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു.

2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ കരിമണല്‍ ഖനനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തിനെതിരെ കരിമണല്‍ കമ്പനികള്‍ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീല്‍ നല്‍കിയപ്പോള്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണല്‍ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കരിമണല്‍ കമ്പനികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായെന്നും അദ്ദേഹം എഫ് ബിയില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *