Fri. Jun 26th, 2026

തിരുവനന്തപുരം: മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ രീതികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു നല്‍കുന്ന പ്രൊപ്പോസല്‍ നിയമസഭയില്‍ വരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി തലത്തിലും യു ഡി എഫ് തലത്തിലും ചര്‍ച്ച നടത്തുകയായിരുന്നു അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ച നടത്തിയ ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന സ്ഥിതിയാണ്. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ല. തീരുമാനങ്ങള്‍ സുതാര്യമാവണം. നേരെ ചൊവ്വേ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് വിവാദങ്ങള്‍ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എല്‍ ഡി ഫിനെ വിമര്‍ശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കണം.

കരിമണല്‍ ഖനന നയത്തിലും അവ്യക്തത നിലനില്‍ക്കുന്നു. ഖനനം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ വല്‍ക്കരണം കോണ്‍ഗ്രസ് നയമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അതാണ് നടപ്പാക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെതിരെയാണ് ഇപ്പോള്‍ വി എം സുധീരന്‍ ശക്തമായി രംഗത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *