ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐഎസ്എസിന്റെ പ്രവർത്തനം അവസാനിപ്പിച്ച്, അതിനെ നിയന്ത്രിതമായി പസഫിക് സമുദ്രത്തിൽ തഴ്ത്തി വീഴ്ത്താനുള്ള നാസയുടെ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി പരിസ്ഥിതി സംഘടനകളും സമുദ്ര ശാസ്ത്രജ്ഞരും രംഗത്ത്. നാസയുടെ ഈ നീക്കം സമുദ്രത്തിലെ ജൈവവ്യവസ്ഥയ്ക്കും ആഗോള അന്തരീക്ഷത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര സമുദ്ര സംരക്ഷണ സംഘടനയായ ‘ദി ഓഷ്യൻ ഫൗണ്ടേഷൻ’ മുന്നറിയിപ്പ് നൽകുന്നത്.
2028-ഓടെ ഐഎസ്എസിന്റെ ഭ്രമണപഥം ക്രമേണ താഴ്ത്തിക്കൊണ്ടുവരാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി റഷ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായവും തേടും. 2029-ൽ സ്പേസ്എക്സ് നിർമ്മിക്കുന്ന യു.എസ് ഡീഓർബിറ്റ് വാഹനം (USDV) ഐഎസ്എസുമായി ഘടിപ്പിക്കും. ഇതിന്റെ ശക്തമായ ത്രസ്റ്ററുകൾ ഉപയോഗിച്ച് നിലയത്തെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിടും. ഭൂമിയിൽ മനുഷ്യവാസമില്ലാത്ത, കരയിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ ‘പോയിന്റ് നീമോ’ എന്ന ബഹിരാകാശ ശ്മശാനത്തിലാണ് ഐഎസ്എസിന്റെ അവശിഷ്ടങ്ങൾ പതിക്കുക.
നാസയുടെ പദ്ധതിയിലെ നിയമപരമായ ലൂപ്പുകളെയും പാരിസ്ഥിതിക ആഘാതങ്ങളെയും കുറിച്ച് ‘ദി ഓഷ്യൻ ഫൗണ്ടേഷൻ’ പ്രസിഡന്റ് മാർക്ക് സ്പാൾഡിംഗ് കടുത്ത ആശങ്കകൾ പങ്കുവെക്കുന്നു. 1972-ലെ സ്പേസ് ലൈബിലിറ്റി കൺവെൻഷൻ അനുസരിച്ച് ബഹിരാകാശ അവശിഷ്ടങ്ങൾ ഏതെങ്കിലും രാജ്യത്തിന്റെ ഭൂമിയിൽ വീണ് നാശനഷ്ടമുണ്ടാക്കിയാൽ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും. എന്നാൽ അന്താരാഷ്ട്ര ജലാശയങ്ങളിൽ അവശിഷ്ടങ്ങൾ തള്ളുന്നതിന് കൃത്യമായ നിയമപരമായ ഉത്തരവാദിത്തങ്ങളോ ശിക്ഷകളോ ഇല്ല. ഈ നിയമപരമായ പോരായ്മ മുതലെടുത്ത് സമുദ്രങ്ങളെ ബഹിരാകാശ ഏജൻസികൾ മാലിന്യ നിക്ഷേപ കേന്ദ്രമാക്കരുതെന്നും അദ്ദേഹം പറയുന്നു.
ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ വെച്ച് കത്തിയമരുമെന്നാണ് നാസ അവകാശപ്പെടുന്നത്. എന്നാൽ ടൺ കണക്കിന് ഭാരമുള്ള വലിയ ലോഹഭാഗങ്ങൾ കത്താതെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പതിക്കും. പതിറ്റാണ്ടുകളായി ബഹിരാകാശത്ത് കിടക്കുന്ന ഈ അവശിഷ്ടങ്ങളിലുള്ള രാസവസ്തുക്കളും ലോഹങ്ങളും സമുദ്രത്തിലെ അപൂർവ്വ ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥയ്ക്കും എന്ത് തരം ആഘാതമുണ്ടാക്കുമെന്നതിൽ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രിത തിരിച്ചിറക്കൽ ആയതിനാൽ, ഇത് അന്തരീക്ഷത്തിലെ ഓസോൺ പാളിയെയും വായുവിനെയും എങ്ങനെ ബാധിക്കുമെന്നതും പ്രവചനാതീതമാണ്. മനുഷ്യന്റെ സുരക്ഷയ്ക്കായി ഐഎസ്എസ് ഭൂമിയിലേക്ക് തിരിച്ചിറക്കുന്നത് അനിവാര്യമാണെന്ന് സമ്മതിക്കുമ്പോഴും, സമുദ്ര ജൈവവൈവിധ്യത്തെ ബലികൊടുക്കരുതെന്നും നാസ ഈ വിഷയത്തിൽ സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്തി വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത ആവശ്യം.

