nk kripa

കൊച്ചി: കൈക്കൂലി ഇടപാടിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍. കടവന്ത്ര സ്വദേശിയായ എന്‍ കെ കൃപയാണ് വിജിലന്‍സിന്റെ പിടിയിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ജോസഫ് ആന്റണിയെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിരുന്നു.

കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്.

പ്രശ്നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്. താലൂക്ക് ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരും ഇടപാടിന്റെ ഭാഗമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കൈക്കൂലി വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

By Editor

Leave a Reply

Your email address will not be published. Required fields are marked *