Fri. May 15th, 2026

കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് വെള്ളാപ്പള്ളി നടേശൻ. സാമൂഹിക നീതിക്ക് മുൻഗണന നൽകുന്ന ഭരണമാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തനമാണെന്ന് വെള്ളാപ്പള്ളി വിലയിരുത്തി. രമേശ് ചെന്നിത്ത , കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ഒരുമിച്ച് പ്രവർത്തിച്ചതാണ് മുന്നേറ്റത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളും നയപരമായ നീക്കങ്ങളും രൂപപ്പെടുത്തുന്നതിൽ കെ സി വേണുഗോപാലിന്റെ പങ്ക് നിർണായകമായിരുന്നുവെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം വലിയ രീതിയിൽ പ്രവർത്തിച്ചുവെന്നും വിജയത്തിന്റെ പ്രധാന ശിൽപികളിൽ ഒരാളാണ് കെ സി വേണുഗോപാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ട നേതാവും ഭാഗ്യദോഷിയുമാണെന്ന പരാമർശവും വെള്ളാപ്പള്ളി നടത്തി. മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ.

അതേസമയം, ജി. സുകുമാരൻ നായർ വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ അമർഷം രേഖപ്പെടുത്തി. കീഴ്‌വഴക്കങ്ങൾ പാലിക്കാതെയാണ് തീരുമാനം എടുത്തതെന്നും, ഇത്തരമൊരു തീരുമാനത്തിനായി ജനങ്ങളെ ഇത്രയും നാൾ അനിശ്ചിതത്വത്തിലാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് മുസ്ലിം ലീഗിന് കീഴടങ്ങിയെന്ന ആരോപണവും സുകുമാരൻ നായർ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *