ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിലും അഭിഭാഷകരിലും നിർണായക മാറ്റം. യുവതി പ്രവേശനത്തെ മുൻപ് അനുകൂലിച്ച മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി, യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത അഭിഷേക് മനു സിംഗ്‌വിയെ ബോർഡ് നിയമിച്ചു.
നേരത്തെ പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായി യുവതി പ്രവേശനത്തെ എതിർത്തത് അഭിഷേക് സിംഗ്‌വിയായിരുന്നു. എന്നാൽ 2019-ൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി യുവതി പ്രവേശനത്തെ അനുകൂലിച്ചാണ് വാദിച്ചത്. ഈ നിലപാട് തിരുത്തുന്നതിന്റെ ഭാഗമായാണ് സിംഗ്‌വിയുടെ മടങ്ങിവരവ് എന്നാണ് സൂചന.
ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദങ്ങൾ എഴുതി നൽകാൻ ദേവസ്വം ബോർഡിന് വേണ്ടി സിംഗ്‌വി ഇന്ന് കൂടുതൽ സമയം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം അംഗീകരിക്കുകയും സമയം അടുത്ത തിങ്കളാഴ്ച വരെ നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്. സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുധീറും സിംഗ്‌വിക്കൊപ്പം കോടതിയിൽ ഹാജരായി.

