Thu. Jun 18th, 2026

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്നും ഒരു നയാ പൈസ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. അധികാരത്തില്‍ വന്നാല്‍ പി എം പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയും എന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ തദ്ദേശ വകുപ്പ് മന്ത്രി. പദ്ധതി കടലില്‍ എറിയണമെന്നില്ല എല്‍ഡിഎഫ് നിര്‍ത്തിവെച്ച പദ്ധതി പൊടിതട്ടി തലയില്‍ കയറ്റിവെയ്ക്കാതിരുന്നാല്‍ മതിയെന്നും എം സ്വരാജ് പറഞ്ഞു.

പദ്ധതി വലിച്ചെറിയുമെന്ന് പറയുന്നവര്‍ എടുത്ത് തലയില്‍ വെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പി എം ശ്രീയില്‍ നിന്ന് ഒപ്പിട്ട് പണം വാങ്ങിയെന്നാണ് ഇപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നത്. ഒരു നയാപൈസ പി എം ശ്രീ ഇനത്തില്‍ കേരളം കൈപ്പറ്റിയിട്ടില്ല. പി എം ശ്രീ പദ്ധതിയില്‍ ഏതൊക്കെ സ്‌കൂളുകള്‍ വേണം എന്ന കാര്യത്തില്‍ പോലും ആലോചിച്ചിട്ടില്ല.ആ പദ്ധതി നടപ്പിലാക്കാനേ ഉദ്ദേശിച്ചിട്ടില്ലെന്നും എം സ്വരാജ് വ്യക്തമാക്കി. ‘

പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല നിര്‍ത്തിവെയ്ക്കുകയാണ് എന്ന രേഖാമൂലം കത്ത് കൊടുത്തതാണ്. സമഗ്രശിക്ഷയുടെ ഫണ്ട് വാങ്ങിയതിനാണ് പി എം ശ്രീയുടെ ഫണ്ട് വാങ്ങിയെന്ന് പറയുന്നതെന്നും സ്വരാജ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒരു മാസം ആകുന്നതേ ഉള്ളു. ഇതിനോടകം സര്‍ക്കാരിന്റെ ദിശ കൃത്യമായ രീതിയില്‍ പുറത്തു വന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചത് തന്നെ എല്ലാം വ്യക്തമാക്കി. അന്ന് ലോക്ഭവനോട് കൃത്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടായില്ല. നിയമസഭയിലും ആ സ്ഥിതി കണ്ടു. സംഘപരിവാര്‍ ഉദ്യോഗസ്ഥനെ തിരഞ്ഞു പിടിച്ചു മുഖ്യമന്ത്രി സെക്രട്ടറിയാക്കി.സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംഘപരിവാര്‍ വിധേയത്വമാണെന്നും സ്വരാജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *