കൊച്ചി: തമിഴ്നാടിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചതായി കെ.വി. തോമസ്. തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയാകാൻ ആവശ്യപ്പെട്ടുകൊണ്ട് അവിടുത്തെ വ്യാപാരി സുഹൃത്തുക്കൾ തന്നെ സമീപിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിന് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും സമാനമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഡൽഹിയിലെ തന്റെ ദീർഘകാല അനുഭവപരിചയം പ്രയോജനപ്പെടുത്താനാണ് ഇവർ താൽപ്പര്യപ്പെടുന്നത്. ഇക്കാര്യത്തിൽ പിണറായി വിജയന്റെ അനുവാദം വാങ്ങിയ ശേഷമായിരിക്കും താൻ മുന്നോട്ട് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളെയും ട്രോളുകളെയും താൻ ഗൗനിക്കുന്നില്ലെന്ന് കെ.വി. തോമസ് പറഞ്ഞു. ട്രോളുകൾ നോക്കി ജീവിക്കാനാകില്ല. ‘തിരുത തോമ’ എന്ന് വിളിക്കുന്നതിൽ എനിക്ക് വിഷമമില്ല. ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. എന്നെ മാന്തി സുഖിക്കുന്നവർ അങ്ങനെ ചെയ്യട്ടെ കെ.വി. തോമസ് വ്യക്തമാക്കി. ട്രോളുകൾ ശ്രദ്ധിക്കാൻ മകളെയാണ് താൻ ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു.

