ചെന്നൈ: തമിഴ്നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഹസീന സെയ്ദിനെ തൽസ്ഥാനത്ത് നിന്നും നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാമ്പ ഹസീനയ്ക്കെതിരെ നടപടി സ്വീകരിച്ചത്. സംഘടനയ്ക്കുള്ളിലെ അച്ചടക്കവും ഐക്യവും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ ഹസീന സെയ്ദ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. തനിക്ക് ലഭിക്കേണ്ടിയിരുന്ന നിയമസഭാ സീറ്റ് ചിലർ ഇടപെട്ട് നിഷേധിച്ചുവെന്നും താൻ പാർട്ടിയിൽ അപമാനിക്കപ്പെട്ടുവെന്നും ഹസീന ആരോപിച്ചു. ഏറെ സ്നേഹിച്ച പ്രസ്ഥാനത്തിൽ നിന്ന് വേദനയോടെയാണ് പടിയിറങ്ങുന്നതെന്ന് അവർ പ്രതികരിച്ചു.
കഴിഞ്ഞ മാർച്ച് ഒന്നിന് ഹസീനയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് അവരുടെ അനുയായികൾ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ പെട്രോൾ കുപ്പികളുമായി എത്തിയ ചിലർ, ഹസീനയ്ക്ക് അവസരം നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സംഭവവികാസങ്ങളാണ് ഒടുവിൽ പുറത്താക്കൽ നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.

