ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വൻമതിലുകൾ തകർത്ത് അധികാരത്തിലെത്തിയ വിജയ് സർക്കാരിൻ്റെ സുപ്രധാന നിയമനം. മുൻപ് കേന്ദ്ര സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ മദ്രാസ് ഹൈക്കോടതി ജഡ്ജി പദവി നിഷേധിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ ആർ. ജോൺ സത്യനെ സംസ്ഥാന സർക്കാരിൻറെ പുതിയ അഭിഭാഷകനായി നിയമിച്ചു. 2022-ൽ സുപ്രീംകോടതി കൊളീജിയം ജോൺ സത്യൻ്റെ പേര് ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്തിരുന്നെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു ലേഖനം എഴുതിയെന്ന ഐ.ബി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
ജോൺ സത്യൻ നിഷ്പക്ഷനും യോഗ്യനുമാണെന്ന് വ്യക്തമാക്കി അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വീണ്ടും ശുപാർശ നൽകിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. അതേസമയം, ജോസഫ് വിജയ് സർക്കാരിൻ്റെ ഈ പുതിയ നീക്കത്തിനെതിരെ ഹിന്ദു മുന്നണി രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം ന്യൂനപക്ഷ പ്രീണനത്തിൻ്റെ ഭാഗമാണെന്നാണ് ഇവരുടെ ആരോപണം. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ നിയമനം ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

