Fri. May 15th, 2026

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തെ കസേരകളിക്ക് ഒടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്വം ഏൽപ്പിച്ച അഖിലേന്ത്യാ നേതൃത്വത്തോടും മറ്റ് നേതാക്കളോടും വി ഡി സതീശൻ നന്ദി അറിയിച്ചു. ടീം യു ഡി എഫ് ആയി ഒപ്പം നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരുമാണ് തന്നെ ഈ പദവിക്ക് പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പദവി വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് ഒരു ദൈവിക നിയോഗമായാണ് താൻ കാണുന്നതെന്ന് സതീശൻ പറഞ്ഞു. എ ഐ സി സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കെ സി വേണുഗോപാലിന്റെ പിന്തുണയെ അദ്ദേഹം പ്രത്യേകം സ്മരിച്ചു. കൂടാതെ രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.​

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും കേരളത്തെ രക്ഷിക്കാൻ മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും എല്ലാവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *