വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ധനവില വർധനവിൽ വലയുന്ന സഖ്യകക്ഷികളെ പരിഹസിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം വിമാന ഇന്ധനത്തിന് ക്ഷാമം നേരിടുന്ന യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ കണ്ടെത്തണമെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സഖ്യകക്ഷികൾക്കെതിരെ രംഗത്തെത്തിയത്.
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളെ സഹായിക്കാൻ ഇനി അമേരിക്ക ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനത്തിനായി അമേരിക്കയിൽ നിന്ന് വാങ്ങുകയോ അല്ലെങ്കിൽ സ്വന്തം ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിൽ പോയി എണ്ണ പിടിച്ചെടുക്കുകയോ ചെയ്യാനാണ് ട്രംപിന്റെ നിർദ്ദേശം. ഫ്രാൻസിനെതിരെയും ട്രംപ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഇസ്രായീലിലേക്ക് സൈനിക സാമഗ്രികളുമായി പോയ വിമാനങ്ങൾക്ക് ഫ്രഞ്ച് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാത്തത് അമേരിക്ക ഓർത്തുവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം യു എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ തിരിച്ചടി നൽകിയതോടെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. ലോകത്തെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ അടഞ്ഞുകിടക്കുകയാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില 45 ശതമാനത്തോളം വർധിക്കാൻ കാരണമായി. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 106 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
മേഖലയിൽ ഉടൻ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നിലവിൽ പുതിയ ഇറാൻ ഭരണകൂടവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഉടൻ പരിഹാരമായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

