തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ യു ഖേല്‍ക്കര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ചുമതല ഏറ്റെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്ന രത്തന്‍ ഖേല്‍ക്കറിന്റെ നിയമനത്തിനെതിരെ സി പി എം ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണയെന്ന നിലയിലാണ് നിയമനമെന്നാണ് ആരോപണം. എന്നാല്‍, നിയമനത്തില്‍ രാഷ്ട്രീയമില്ലെന്നും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനെന്നു കണ്ടാണ് നടപടിയെന്നുമാണ് മന്ത്രിയും കെ പി സി സി അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ പ്രതികരണം.
പശ്ചിമ ബംഗാളില്‍ പുതുതായി അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയും എസ് ഐ ആര് നിരീക്ഷകയായിരുന്ന സുബ്രതാ ഗുപ്ത ഐ എ എസിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ആക്കിയതിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.

