Sat. May 16th, 2026

ടെഹ്റാൻ:: നോബൽ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണ നർഗീസിനെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി ഇറാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം ശക്തമായി എതിർക്കുന്നതായാണ് സൂചന.

ജയിലിൽ വെച്ചുണ്ടായ മർദനത്തെത്തുടർന്ന് 50 വയസ്സുകാരിയായ നർഗീസിന്റെ ആരോഗ്യം നേരത്തെ തന്നെ മോശമായിരുന്നു. നിലവിൽ ആഞ്ചിയോഗ്രഫി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ അവർക്ക് ആവശ്യമാണെന്ന് മെഡിക്കൽ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. നർഗീസ് മുഹമ്മദിയുടെ ജീവൻ ഇറാൻ അധികൃതരുടെ കൈകളിലാണെന്നും അവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്നും നോർവീജിയൻ നോബൽ കമ്മിറ്റി ആവശ്യപ്പെട്ടു.

തന്റെ ഭാര്യയ്ക്ക് ജയിൽവാസത്തെ നേരിടാനുള്ള മാനസിക കരുത്തുണ്ടെങ്കിലും ശരീരം അതിന് സജ്ജമല്ലെന്ന് നർഗീസിന്റെ ഭർത്താവ് സ്കൈ ന്യൂസിനോട് പ്രതികരിച്ചു. ജയിലിൽ നർഗീസ് മരണപ്പെട്ടാൽ പോലും രഹസ്യാന്വേഷണ മന്ത്രാലയത്തിന് അത് പ്രശ്നമല്ലെന്ന ഗൗരവകരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. 2015-ന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മക്കൾ നർഗീസിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, സർക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങൾക്കായി 13 വർഷവും ഒമ്പത് മാസവും തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു നർഗീസ്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് 2024 അവസാനം മുതൽ അവർക്ക് പരോൾ അനുവദിച്ചിരുന്നു. നർഗീസിന്റെ ചികിത്സാ കാര്യത്തിൽ നിയമസംഘം പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് വരികയാണെന്ന് നർഗീസ് മുഹമ്മദി ഫൗണ്ടേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *