Fri. May 15th, 2026

ന്യൂഡല്‍ഹി: പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷ മുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കങ്ങളില്‍ നിന്നു പിന്‍മാറേണ്ടതില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷം തീരുമാനിച്ചു. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരുവില്‍ പ്രകടനം നടത്തി പാര്‍ട്ടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തീരുമാനം എടുപ്പിക്കാനുള്ള ശ്രമം അനുവദിച്ചു കൊടുക്കരുതെന്നു കെ സി പക്ഷം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും അറിയിച്ചു.

വി ഡി സതീശന്‍ വിഷയം തെരുവിലേക്കു വലിച്ചിഴച്ച സാഹചര്യത്തില്‍ ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന ഭയപ്പെടുത്തലൊന്നും നിലനില്‍ക്കില്ല. ആറു മാസത്തെ സമയമുണ്ട്. സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ച വച്ചാല്‍ ജയം ഉറപ്പാണെന്നും കെ സി പക്ഷ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

തിരുവനന്തപുരത്ത് സതീശന്‍ അനുകൂലികള്‍ കെ സിയുടെയും ഉമ്മന്‍ചാണ്ടിയുടേയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് കീറിയതും കെ സി പക്ഷം ആയുധമാക്കി. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്കെതിരെ വി ഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും.

അതേസമയം എം എല്‍ എമാരുടെ എണ്ണം മാത്രം കണക്കില്‍ എടുത്തു കെ സി ക്കു മുഖ്യമന്ത്രി പദവി നല്‍കരുത് എന്ന നിലപാടിലാണ് വി ഡി സതീശന്‍. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. സീനിയോറിറ്റിയും പ്രവൃത്തി പരിചയവും പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *