Mon. Jun 22nd, 2026

ചേർത്തല: മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്, കെ.കെ. മഹേശന്റെ മരണം, വിവാദ പരാമർശങ്ങൾ എന്നിവയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഒരടി പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സി.ബി.ഐയും സുപ്രീം കോടതിയും പലതവണ പരിശോധിച്ച വിഷയമാണിതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തന്നെ വേട്ടയാടാൻ ചിലർ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം ശിക്ഷിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. സി.ബി.ഐ തന്റെ വീടിന്റെ പരിസരത്ത് പോലും അന്വേഷണത്തിന് വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

വി.എം. സുധീരൻ കഴിഞ്ഞ 30 വർഷമായി തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമല്ലാത്ത സുധീരനെ “കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടി” എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പരാജയം ഓർമിപ്പിച്ചായിരുന്നു വിമർശനം. മാൻഹോളിൽ വീണ് മരിച്ച സംഭവത്തിൽ നൽകിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ചോദ്യത്തെ ജാതിവാദമായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. തുല്യനീതി ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തതെന്നും, പുതിയ ഭരണകൂടം വന്നതോടെ തന്നെ കുടുക്കാൻ സുധീരൻ വീണ്ടും ശ്രമങ്ങൾ തുടങ്ങിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

താൻ ഒരു ഒറ്റയാൾ പട്ടാളമാണെന്നും ഒരു പ്രസ്ഥാനത്തോടും അടിമത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 90-ാം വയസ്സിലേക്ക് കടക്കുമ്പോഴും താൻ സജീവമാണെന്നും, ജനാധിപത്യപരമായി ജനവിധി നേരിടാൻ ഇനിയും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മഭൂഷൺ ബഹുമതി തനിക്ക് മാത്രമുള്ളതല്ല, അത് എസ്.എൻ.ഡി.പി എന്ന പ്രസ്ഥാനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *