കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് റവന്യൂ മന്ത്രി കെ. രാജൻ വിള്ളൽ പരിശോധിച്ചതെന്നും ഇതിന് മന്ത്രി മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓ.ജെ. ജനീഷ് ആവശ്യപ്പെട്ടു. ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുടമസ്ഥനായ നൗഫലിനോട് സംസാരിക്കാതെ മന്ത്രി സി പി ഐ എം ജില്ലാ സെക്രട്ടറിയോടാണ് സംസാരിച്ചത്.
സമീപത്തെ മറ്റ് വീടുകളിൽ വിള്ളലുണ്ടായിട്ടും മന്ത്രി അവിടെ പരിശോധന നടത്തിയില്ലെന്നും ജനീഷ് ആരോപിച്ചു. നൗഫലിനെതിരെ ഡിവൈഎഫ്ഐ സൈബർ ലിഞ്ചിംഗ് നടത്തുകയാണ്. വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയാൻ ഡിവൈഎഫ്ഐയെ പേടിക്കേണ്ട സാഹചര്യമാണോ ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. വയനാട് ദുരിതാശ്വാസത്തിനായി ഡി വൈ എഫ് ഐ പിരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിയിട്ടില്ലെന്ന് ജനീഷ് ആരോപിച്ചു. അങ്കമാലിയിലെ കാനറ ബാങ്കിലേക്കാണ് പണം കൈമാറിയതെന്നും ജനങ്ങൾ നൽകിയ തുക ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകി ഡിവൈഎഫ്ഐ എല്ലാവരെയും പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

