Mon. Jun 15th, 2026

തിരുവനന്തപുരം: ബി അശോകിനെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദവിയില്‍ തിരിച്ചെടുത്തതിനെ പിന്നില്‍ സര്‍ക്കാറും ബിജെപിയും തമ്മിലുള്ള ഡീലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ സംഘപരിവാറിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളയാളാണ് ബി ആശോകെന്നും , ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായാണ് ഇപ്പോഴത്തെ നിയമനമെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ ബി പ്രദീപിനെ ഗവണ്‍മെന്റ് പ്ലീഡറായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും നിയമിച്ച നടപടി അതീവ ഗൗരവതരമാണ്. ബിജെപിയുടെ സന്തത സഹചാരിയായ ഒരാളെ, മുന്‍പ് ഗവണ്‍മെന്റിനെതിരെയുള്ള കേസുകളില്‍ പ്രതികള്‍ക്കായി വാദിച്ച അതേ അഭിഭാഷകനെ ശബരിമല കേസുകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ നിയമിച്ചത് അംഗീകരിക്കാനാവില്ല. ഇത്തരം നിയമനങ്ങള്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ മഹാഭൂരിപക്ഷം സ്ഥലങ്ങളിലും കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നില്ല. നാമമാത്രമായ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യമായി ഈ പദ്ധതി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *