ന്യൂഡൽഹി: ആർ.എസ്.എസ് നേയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവരെയും ‘രാജ്യദ്രോഹികൾ’ എന്ന് അഭിസംബോധന ചെയ്യാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, ആർ.എസ്.എസ് പ്രവർത്തകർ സമീപിക്കുമ്പോൾ അവരോട് ഈ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആഹ്വാനം. ഭരണഘടനയെയും മഹാത്മാഗാന്ധിയെയും ബി.ആർ. അംബേദ്കറെയും ഇക്കൂട്ടർ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. പാകിസ്താന്റെയും ഭീകരവാദികളുടെയും ഭാഷയാണ് രാഹുൽ ഗാന്ധി ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് സ്വന്തം രാജ്യത്തോട് പോരാടാനാണ് താല്പര്യമെന്നും, അദ്ദേഹം ശത്രുരാജ്യങ്ങളുടെ ശൈലിയിലാണ് സംസാരിക്കുന്നതെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള അനാദരവാണെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും അഭിപ്രായപ്പെട്ടു.
ഇത്തരം നിന്ദ്യമായ ഭാഷാപ്രയോഗം കോൺഗ്രസിന്റെ സ്ഥിരം രീതിയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ വിമർശിച്ചു. 1965-ലെ യുദ്ധകാലത്തും അടിയന്തരാവസ്ഥാ കാലത്തും കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയെയും ആർ.എസ്.എസിനെയും അധിക്ഷേപിക്കുന്നത് കോൺഗ്രസ് പതിവാക്കിയിരിക്കുകയാണെന്നും, ഇന്ത്യൻ ജനത ഇന്നും പ്രധാനമന്ത്രിക്ക് ഒപ്പമാണെന്നും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.

