ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാനിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാനിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ നേരത്തേക്ക് വീടിനുള്ളിൽ തന്നെ സുരക്ഷിതരായി ഇരിക്കാനാണ് നിർദ്ദേശം. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും എംബസി കർശനമായി ആവശ്യപ്പെട്ടു.
അനിവാര്യമായ യാത്രകൾ ചെയ്യേണ്ടി വന്നാൽ എംബസി ഉദ്യോഗസ്ഥരുമായി മുൻകൂട്ടി ബന്ധപ്പെടുകയും അവരുടെ അനുമതിയോടെ മാത്രം യാത്ര തുടരുകയും ചെയ്യണം. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് പൂർണ്ണമായും ഒഴിവാക്കണം. മേഖലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ഏത് അടിയന്തര സാഹചര്യത്തിലും ഹെൽപ്ലൈൻ നമ്പറുകളെ ആശ്രയിക്കാമെന്നും നിർദ്ദേശമുണ്ട്.
ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെയും പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് നേരെയും അമേരിക്കൻ-ഇസ്രയേൽ സഖ്യം നടത്തിയ നീക്കങ്ങൾ മേഖലയിൽ വലിയ സംഘർഷത്തിനാണ് വഴിമരുന്നിട്ടത്. ഇറാൻ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. വരും മണിക്കൂറുകൾ ഇറാന്റെയും അവിടെയുള്ള വിദേശ പൗരന്മാരുടെയും ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

