പ്യോംങ്യാംഗ്: ഉത്തരകൊറിയയിൽ നടന്ന 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന് വൻ വിജയം. പോൾ ചെയ്ത വോട്ടുകളിൽ 99.97 ശതമാനവും സ്വന്തമാക്കിയാണ് കിം അധികാരം നിലനിർത്തിയത്. ഓരോ നിയോജകമണ്ഡലത്തിലും ഓരോ സ്ഥാനാർത്ഥി മാത്രം മത്സരരംഗത്തുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 687 സീറ്റുകളും ഭരണപക്ഷം തൂത്തുവാരിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
മാർച്ച് 15-ന് നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം പേരും പങ്കെടുത്തു. വിദേശത്തോ കടലിലോ ജോലി ചെയ്യുന്ന 0.0037% പേർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. എന്നാൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കിമ്മിന്റെ സ്ഥാനാർത്ഥികളെ എതിർത്ത് വോട്ട് ചെയ്ത 0.07% പേരാണ്. 1957-ന് ശേഷം ആദ്യമായാണ് ഉത്തരകൊറിയൻ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നത് ഔദ്യോഗികമായി അംഗീകരിക്കുന്നത്.
തൊഴിലാളികളും കർഷകരും സൈനികരും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളിൽ നിന്നായി 687 പ്രതിനിധികളെയാണ് അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തത്. ലോകരാജ്യങ്ങൾ ഈ തിരഞ്ഞെടുപ്പിനെ ഒരു ‘ഷോ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, റിപ്പോർട്ട് ചെയ്യപ്പെട്ട ചെറിയ ശതമാനം എതിർ വോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആരായിരിക്കും കിമ്മിനെതിരെ വോട്ട് ചെയ്ത ധീരരായ ആ വ്യക്തികൾ എന്നതാണ് ചർച്ചകളിലെ പ്രധാന വിഷയം.
ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെ ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ പത്തിലധികം ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും തൊടുത്തുവിട്ട് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

