കണ്ണൂർ: പി.വി. അൻവറിനെതിരെയും എക്സിറ്റ് പോൾ പ്രവചനങ്ങളെക്കുറിച്ചും രൂക്ഷമായ പ്രതികരണവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ‘മൊബൈൽ രാഷ്ട്രീയം’ കളിക്കുന്ന വ്യക്തിയാണ് അൻവറെന്നും, നിലമ്പൂരിലെ ജനങ്ങൾ അദ്ദേഹത്തെ തള്ളിക്കളഞ്ഞതുപോലെ രാഷ്ട്രീയ കേരളവും അൻവറെ ചവറ്റുകൊട്ടയിലെറിയുമെന്നും ജയരാജൻ പരിഹസിച്ചു.
കേരളത്തിൽ ഭരണവിരുദ്ധ വികാരം ഒരിടത്തും തരംഗമായിട്ടില്ലെന്നും എക്സിറ്റ് പോളുകൾ ജനഹിതത്തിന്റെ പൂർണ്ണരൂപമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 38 ശതമാനം ജനങ്ങൾ പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നുവെന്നത് ഭരണത്തുടർച്ചയുടെ സൂചനയാണ്. എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിൽ വരുമെന്നാണ് രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എം.വി. ജയരാജൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ജില്ലയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച എല്ലാ സീറ്റുകളും നിലനിർത്തുമെന്നും, ഇതിനുപുറമെ പേരാവൂർ മണ്ഡലം കൂടി ഇത്തവണ ഇടത് മുന്നണി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

