Tue. Jun 16th, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി തടഞ്ഞുവെക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഏപ്രില്‍, മേയ് മാസങ്ങളിലെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ഫയലില്‍ തീരുമാനമാക്കാതെ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണെന്ന് പിണറായി പറഞ്ഞു. രണ്ട് മാസത്തെ പെന്‍ഷന്‍ നല്‍കാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണെന്നും സ്ത്രീപക്ഷ സര്‍ക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഗൃഹജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാര്‍ രാഷ്ട്രശില്‍പികളാണെന്ന ചരിത്രപരമായ നിരീക്ഷണം സുപ്രീം കോടതി അടുത്തിടെയാണ് നടത്തിയത്. വീട്ടമ്മമാരുടെ അധ്വാനം രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍, ഇതിനു എത്രയോ മുമ്പ് തന്നെ, അതായത് 2025 ഒക്ടോബറില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 31.34 ലക്ഷം പേരെയാണ് ഇതില്‍ ഗുണഭോക്താക്കളായുള്ളത്.

സ്ത്രീകള്‍ നിര്‍വഹിക്കുന്ന വീട്ടുജോലിയുടെ മൂല്യം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയതെന്നും പിണറായി വ്യക്തമാക്കി. 3,720 കോടി രൂപയാണ് ഇടത് സര്‍ക്കാര്‍ തങ്ങളുടെ അവസാനത്തെ ബജറ്റില്‍ ഇതിനായി നീക്കിവെച്ചത്. മാര്‍ച്ച് മാസം വരെ പെന്‍ഷന്‍ നല്‍കുകയും ചെയ്തുവെന്നും പിണറായി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *