Wed. Jun 10th, 2026

ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടാനാകാതെ ഗുസ്തി താരം വിനേഷ് ഫോഗട്ട്. റെസ്ലിങ് ഫെഡറേഷനുമായുള്ള നിയമ പോരാട്ടത്തിനൊടുവില്‍ ഇന്നലെയാണ് സുപ്രീം കോടതി വിനേഷിന് ട്രയല്‍സില്‍ മത്സരിക്കാനുള്ള അനുമതി നല്‍കിയത്. മത്സരത്തിനായി ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെത്തിയ താരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് തടസങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് മത്സരിക്കാന്‍ കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് വിനേഷ് സെമിയിലേക്ക് എത്തിയത്. എന്നാല്‍ ഹരിയാനയുടെ മീനാക്ഷിയോടു 4-6 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെ പ്രതീക്ഷകള്‍ അവസാനിച്ചു.

53 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ ജ്യോതിയെ 7-1ന് പരാജയപ്പെടുത്തിയാണ് വിനേഷ് പോരാട്ടം ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ ഹരിയാനയുടെ നിഷുവിനെ 6-5നും തോല്‍പിച്ച് സെമിയിലെത്തി. സെമിയില്‍ മീനാക്ഷി 4-6നു വിനേഷിനെ പരാജയപ്പെടുത്തിയതോടെ വിനേഷ് പുറത്താകുകയായിരുന്നു.

വിനേഷ് ട്രയല്‍സില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ട്രയല്‍സിന്റെ വീഡിയോ ഡബ്ല്യുഎഫ്ഐ റെക്കോര്‍ഡ് ചെയ്യണമെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), ഇന്ത്യന്‍ ഒളംപിക് അസോസിയേഷന്‍ (ഐഒഎ) പ്രതിനിധികള്‍ ട്രയല്‍സിനു മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *