Thu. Apr 9th, 2026

പാലക്കാട്: നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ എഫ് ഐ ആര്‍ ഇട്ടത്.

ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പി കമ്മീഷന്റെ നിര്‍ദ്ദേശം. ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കലക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പോലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പാലക്കാട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചിത്രീകരിച്ചത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ വാഹനത്തിന് അടുത്തെത്തി ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന ശോഭാ സുരേന്ദ്രന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ വഴക്കു പറയുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും പരസ്യമായി തകര്‍ന്നു വീണു.

Leave a Reply

Your email address will not be published. Required fields are marked *