കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണത്തിന് ഭീഷണി ഉയർത്തി ഭരണപക്ഷത്ത് പൊട്ടിത്തെറി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ആറ് ഭരണപക്ഷ കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ നേതൃത്വത്തെ സമീപിച്ചത്.
നിലവിൽ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ (പുളിക്കകണ്ടം കുടുംബാംഗങ്ങൾ) പിന്തുണയോടെയാണ് നഗരസഭയിൽ യുഡിഎഫ് അധികാരം നിലനിർത്തുന്നത്. എന്നാൽ, ഈ കുടുംബാംഗങ്ങൾ ഏകാധിപത്യപരമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, ഭരണപക്ഷ കൗൺസിലർമാരായ തങ്ങൾക്ക് നഗരസഭയുടെ പ്രവർത്തനങ്ങളിൽ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നുമാണ് വിമതപക്ഷത്തിന്റെ ആരോപണം. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെ അഞ്ച് കൗൺസിലർമാരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ഭരണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് യുഡിഎഫ് നേതൃത്വം അനുനയ ചർച്ചകൾ ആരംഭിച്ചു. മാണി സി. കാപ്പന്റെ വസതിയിൽ ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ 14 യുഡിഎഫ് കൗൺസിലർമാരെയും പങ്കെടുപ്പിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

