അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലുള്ള മുഴുവൻ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ഏകദേശം 250-ഓളം പേർക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്.
കമ്പനിയുടെ ഉപഭോക്താക്കൾ പൂർണ്ണമായും അമേരിക്കയിലായതിനാൽ, ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന് ഓപ്പൺ ഡോർ സിഇഒ ജീവനക്കാരെ അറിയിച്ചു. ബിസിനസ് തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ അമേരിക്കയിലേക്ക് മാത്രം കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യൻ ജീവനക്കാരുടെ മികച്ച പ്രവർത്തനത്തെ കമ്പനി അഭിനന്ദിച്ചുവെങ്കിലും, ബിസിനസ്സ് ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുണ്ടായ ഈ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യൻ ഐടി-കോർപ്പറേറ്റ് മേഖലയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയും കമ്പനികളുടെ പുനഃസംഘടനയും മൂലം വൻകിട കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന പ്രവണതയ്ക്കിടയിലാണ് ഈ വാർത്തയും പുറത്തുവരുന്നത്. ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാര പാക്കേജുകൾ കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

