Wed. Jun 10th, 2026

കോഴിക്കോട്; പുതിയ യു ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വി ഡി സതീശൻ മന്ത്രിസഭയിലേക്കുള്ള മുസ്ലിംലീഗ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് നാളെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ലീഗ് മന്ത്രിമാർ. കോഴിക്കോട് ജില്ലയിൽ നിന്ന് ആദ്യഘട്ടത്തിൽ ആരും മന്ത്രിസഭയിൽ ഇടംപിടിക്കാത്തത് പരിഗണിച്ച് രണ്ടര വർഷത്തിന് ശേഷം ടേം വ്യവസ്ഥയിൽ പാറക്കൽ അബ്ദുല്ല മന്ത്രിയാകുമെന്നും പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന അടിയന്തര നേതൃയോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.

മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലീഗ് നേതൃത്വവും നിയുക്ത മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകളിൽ വകുപ്പുകളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുൻപ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, ഐ ടി വകുപ്പുകൾ തന്നെയാകും ഇത്തവണയും നിർവ്വഹിക്കുക. മണ്ണാർക്കാട് നിന്നുള്ള ജനപ്രതിനിധിയായ എൻ ഷംസുദ്ദീനാകും പുതിയ വിദ്യാഭ്യാസ മന്ത്രി.

മറ്റ് മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ചും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. വി ഇ അബ്ദുൾ ഗഫൂർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാകുമെന്നാണ് വിവരം. വേങ്ങരയിൽ നിന്നുള്ള ജനപ്രതിനിധി കെ എം ഷാജിക്ക് തദ്ദേശ സ്വയംഭരണ വകുപ്പും ഏറനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി കെ ബഷീറിന് ന്യൂനപക്ഷ ക്ഷേമം, പ്രവാസി ക്ഷേമം എന്നീ സുപ്രധാന വകുപ്പുകളും ലഭിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പാർട്ടി അണികൾക്കിടയിലും പ്രാദേശിക നേതൃത്വത്തിലും ഉണ്ടായ അതൃപ്തി പരിഹരിക്കാനാണ് ലീഗ് നേതൃത്വം അവസാന നിമിഷം ടേം വ്യവസ്ഥ മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് നിലവിലെ അഞ്ച് മന്ത്രിമാരിൽ ഒരാൾ രണ്ടര വർഷത്തിന് ശേഷം സ്ഥാനം ഒഴിയുകയും തുടർന്ന് പാറക്കൽ അബ്ദുല്ല മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്യും. നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ തിരുവനന്തപുരത്ത് പൂർത്തിയായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *