Mon. Apr 20th, 2026

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജിന് പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ലോണ്‍ ആപ്പ് ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിശദീകരണം. ജാതിവിവേചന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

ലോണ്‍ ആപ്പിന് നല്‍കിയ റഫറന്‍സ് നമ്പര്‍ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നുവെന്നും, നമ്പര്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ ആവര്‍ത്തിച്ചതോടെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ അധ്യാപിക തീരുമാനിച്ചുവെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നും മാനേജ്‌മെന്റ് പറയുന്നു.

ലോണ്‍ എടുത്തത് സഹോദരിയുടെ ഭര്‍ത്താവ് അശോകനുവേണ്ടിയാണെന്ന് നിതിന്‍ പറഞ്ഞിരുന്നുവെന്നും, കോളജിന് പുറത്തുള്ള ചില പ്രശ്‌നങ്ങളില്‍പ്പെട്ടിരുന്ന സമയത്ത് വിദ്യാര്‍ഥിക്ക് പരമാവധി സഹായം നല്‍കിയതായും മാനേജ്‌മെന്റ് അവകാശപ്പെട്ടു. കൗണ്‍സിലിംഗ് നല്‍കുമെന്ന് ഉറപ്പു നല്‍കി രക്ഷിതാക്കള്‍ നിതിനെ വീട്ടിലേക്ക് കൊണ്ടുപോയതായും, ഇത് സംബന്ധിച്ച് കോളേജിലും പോലീസ് സ്റ്റേഷനിലും രേഖ നല്‍കിയിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു.

അധ്യാപകരുടെ നിരന്തര ആവശ്യപ്രകാരം ആണ് നിതിന്‍ വീണ്ടും കോളജില്‍ എത്തിയത്. നിതിന്‍ രാജ് ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. പ്രെസ്റ്റിജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് വേണ്ടി മെഡിക്കല്‍ ഡയറക്ടര്‍ പി. അദ്‌നാന്‍ സിദ്ദിഖ് ആണ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.

നട്ടെല്ലിനും ശ്വാസകോശത്തിനും ഉണ്ടായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ നിതിന്‍ നേരിയ ഹൃദയമിടിപ്പ് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *