ആലപ്പുഴ: ആശാനിൽ ഒരു മൃദു ഹിന്ദുത്വനും കർമ്മ ശൂദ്രനും ഉറങ്ങിക്കിടപ്പുണ്ടെന്നും ആശാന്റെ സീത വെറും ശൂദ്ര ഫെമി മാത്രം ആണെന്നും അദ്ധ്യാപികയും ആക്ടിവിസ്റ്റും യുക്തിവാദിയുമായ ലിബി സി എസ്. 1917 ൽ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയലൊക്കെ എഴുതിയ ആശാൻ മലയാള സാഹിത്യത്തിലെ ആദ്യത്തെ സ്ത്രീപക്ഷ രചനയായി കൊണ്ടാടപ്പെടുന്ന ചിന്താവിഷ്ടയായ സീതയിൽ അന്നുവരെ അനുസരണ ശീലയായിരുന്ന സീതയെ പിടിച്ച് രാമന് എതിരെ തിരിച്ചു നിർത്തുന്നുണ്ട് എന്നത് നേരാണ്. രാമന് കുല മഹിമയുണ്ടെങ്കിൽ തനിക്കും കുല മഹിമയുണ്ടെന്നും “പടു രാക്ഷസ ചക്രവര്‍ത്തി യെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍പിഴച്ചതോ?” എന്നൊക്കെ ചില ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.1919 ൽ രചിച്ച ചിന്താവിഷ്ടയായ സീതയുടെ കയ്യെഴുത്തു പ്രതി ആദ്യമായി വായിച്ചു കേൾപ്പിച്ചത് സഹോദരൻ അയ്യപ്പനെയായിരുന്നു, എന്നതും ചിന്താവിഷ്ടയായ സീതയ്ക്ക് ടിപ്പണി എഴുതിപ്പിച്ചതും തന്നേക്കാൾ 16 വയസ് ഇളയ സഹോദരൻ അയ്യപ്പനെക്കൊണ്ടായിരുന്നു എന്നതും പിന്നീട് സഹോദരൻ ആശാനിൽ ചെലുത്തിയ സ്വാധീനത്തിന്റെയും ചെറിയ തോതിലുള്ള മാറ്റത്തിന്റെയുമൊക്കെ ചരിത്രം ആണെങ്കിലും അപ്പോഴും ആശാന് സീതയെ മനസിലായിട്ടില്ല എന്നതാണ് വസ്തുത എന്ന് ലിബി സി എസ് പറഞ്ഞു. കുമാരനാശാൻറെ 154 ആം ജനാദിനത്തോടനുബന്ധിച്ച് “ആശാൻറെ സീതയും സ്ത്രീപക്ഷ രചനകളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ലിബി.
രാമായണത്തിലെ സീത നല്ല ഒന്നാം തരം കൊലസ്ത്രീയും, ആശാൻറെ സീത നമ്മുടെ ഇവിടുത്തെ ശൂദ്ര ഫെമിനിസ്റ്റും ആയിട്ട് വരും എന്നും ലിബി പറഞ്ഞു. ആശാൻറെ തന്നെ ഭാഷയിൽ ‘മനുവിൻ തറവാട്ടുകാരനായ’ രാമൻറെ കുടുംബത്ത് കെട്ടിക്കയറിച്ചെന്ന നമ്മുടെ ശൂദ്രമാനസരായ സകല കവികളും എഴുത്തുകാരും പടിപ്പുകഴ്ത്താറുള്ള രാമായണത്തിലെ സീത എന്താ കുലയുടെ കാര്യത്തിൽ മോശക്കാരി ആയിരുന്നോ? ബ്രാഹ്മണരല്ലാത്ത എല്ലാവരെയും വെറുത്തിരുന്നവളാണ് സീത. അത് സീത തന്നെ പറയുന്നുണ്ട് രാമായണത്തിൽ. സീത രാവണനോട് പറയുന്നത് ഇങ്ങനെയാണ്: “രാവണാ നിന്നെ ഞാൻ അദ്വിജരെപ്പോലെ വെറുക്കുന്നു” എന്നാണ് പറഞ്ഞത്. അതായത് ദ്വിജർ അല്ലാത്തതിനാൽ തന്നെയും തൻറെ വംശത്തെയുമൊക്കെ ജാതിയുടെപേരിൽ വെറുക്കുന്ന ഉത്തമ കൊലസ്ത്രീ ആയ ഒരുത്തിയുടെ നേരെ ഭർത്താവായ രാമൻ നടത്തുന്ന ഡൊമസ്റ്റിക്ക് വയലൻസിന് എതിരെയാണ് ചണ്ഡാലനായ കുമാരു ഈ കൊലസ്ത്രീ സീതയുടെ പക്ഷം പിടിച്ച് ചില ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും അത് ഉള്ളിലെ ശൂദ്രമനോഭാവം കൊണ്ട് കുമാരൻ ആശാന് പിടികിട്ടിയില്ല എന്ന് ലിബി കൂട്ടിച്ചേർത്തു.
ആശാൻറെ തന്നെ “ബാലരാമായണം” ത്തിൽ രാമമാഹാത്മ്യം വർണ്ണിക്കാനാണ് മൃദു ഹിന്ദുത്വവാദിയായ കുമാരൻ ആശാൻ ശ്രമിക്കുന്നതെങ്കിലും രാമനും സഹോദരന്മാരുമൊക്കെ ഏത് വംശത്തിൽ പെട്ടയാളുകൾ ആണെന്നു വിവരിക്കുന്നുണ്ട്.
പണ്ടു കോസലരാജ്യത്തിൽ
പേരെഴുന്നോരയോദ്ധ്യയിൽ
മന്നവന്മാർ വാണിരുന്നു
മനുവിൻ തറവാട്ടുകാർ…” എന്ന്.
അവിടെ കെട്ടിക്കയറി ചെന്നവൾ പോലും ദ്വിജർ അല്ലാത്തവരെ വെറുക്കുന്ന ആശാൻറെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആ മനുവിൻ തറവാട്ടുകാരുടെ കൊലസ്ത്രീയെ പിടിച്ചു ഫെമിനിസ്റ്റ് ആക്കിയാലും ശൂദ്ര ഫെമിക്ക് അപ്പുറം പോകില്ല എന്ന കാര്യത്തിൽ ചിലപ്പോൾ ആശാന് നിശ്ചയം ഉണ്ടായിരുന്നിരിക്കണം.
കാര്യം ഇങ്ങനൊക്കെയാണെങ്കിലും ആശാന് ദേഷ്യം വരുമ്പോൾ ചിലപ്പോൾ ചില സത്യങ്ങളൊക്കെ വിളിച്ചുപറയും അത്തരത്തിലൊരു എക്കാലത്തെയും പ്രസക്തമായ വരി ആശാൻ കുറിച്ചിട്ടിട്ടുണ്ട്.
“മുൻപോട്ട് കാലം കടന്നുപോയീടാതെ
മുൻപേ സ്‌മൃതികളാൽ കോട്ടകെട്ടി
വൻപാർന്ന് അനാചാര മണ്ഡല ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ” എന്ന്. ആവരികൾ എത്രമാത്രം കൃത്യതയോടെയാണ് കുറിച്ചത് എന്നത് ശരിവെക്കുന്നതാണ് ആശാൻറെ ജന്മദിനത്തിൽ ജാതിവിവേചനത്തിൻറെ പേരിൽ ഒരു ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്നു പറഞ്ഞ ലിബി ആശാൻറെ തന്നെ “എന്തൊരു വൈകൃതം ബ്രഹ്മ വിദ്യേ!” എന്ന പരിഹാസത്തോടെയാണ് തൻറെ സംസാരം അവസാനിപ്പിച്ചത്

