വാഷിംഗ്‌ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്കൻ ഭരണകൂടം വൻതോതിൽ പണം ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം യുദ്ധത്തിനായി ഓരോ സെക്കൻഡിലും ഏകദേശം 10,300 ഡോളർ (ഏകദേശം 9.8 ലക്ഷം രൂപ) വീതമാണ് അമേരിക്ക ചെലവഴിക്കുന്നത്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ് ഐ പി ആർ ഐ) പുറത്തുവിട്ട വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യുദ്ധത്തിന്റെ ഈ ഭീമമായ സാമ്പത്തിക വശം ചർച്ചയാകുന്നത്.
മിസൈലുകൾക്കും മറ്റ് വെടിക്കോപ്പുകൾക്കുമായിട്ടാണ് ആകെ ചെലവിന്റെ വലിയൊരു ഭാഗവും വിനിയോഗിക്കുന്നത്. പ്രതിദിനം ഏകദേശം 320 മില്യൺ ഡോളർ (ഏകദേശം 3,040 കോടി രൂപ) ഈ ഇനത്തിൽ മാത്രം ചെലവാകുന്നുണ്ട്. ഇത് ആകെ ചെലവിന്റെ 36 ശതമാനത്തോളം വരും. വ്യോമയാന പ്രവർത്തനങ്ങൾക്കായി പ്രതിദിനം 245 മില്യൺ ഡോളറും (ഏകദേശം 2,327.5 കോടി രൂപ), നാവിക സേനയുടെ പ്രവർത്തനങ്ങൾക്കായി 155 മില്യൺ ഡോളറും (ഏകദേശം 1,472.5 കോടി രൂപ) ചെലവിടുന്നുണ്ട്.
മിസൈൽ പ്രതിരോധ സംവിധാനങ്ങളായ ഥാഡ് (ടി എച്ച് എ എ ഡി), പേട്രിയറ്റ് ബാറ്ററികൾ, ഈജിസ് ബി എം ഡി ഇന്റർസെപ്റ്റുകൾ എന്നിവയുടെ പരിപാലനത്തിനും ഉപയോഗത്തിനുമായി പ്രതിദിനം 95 മില്യൺ ഡോളറാണ് (902.5 കോടി രൂപ) ചെലവ് വരുന്നത്.
കൂടാതെ, ഇന്റലിജൻസ്, സൈബർ ഓപ്പറേഷൻസ് മേഖലകളിൽ 45 മില്യൺ ഡോളറും (427.5 കോടി രൂപ), സൈനികരുടെ സേവനം, ലോജിസ്റ്റിക്സ് എന്നിവയ്ക്കായി 30 മില്യൺ ഡോളറും (285 കോടി രൂപ) ഓരോ ദിവസവും അമേരിക്ക ചിലവഴിക്കുന്നു.

