Tue. Apr 7th, 2026

ടെഹ്റാൻ: ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഇറാൻ. രാജ്യത്തെ ഏറ്റവും നിർണ്ണായകമായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി മുൻ ഐആർജിസി കമാൻഡർ മുഹമ്മദ് ബാഗെർ സൊൽഖാദ്റിനെ നിയമിച്ചു. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.

വെറുമൊരു സൈനിക ഉദ്യോഗസ്ഥൻ എന്നതിലുപരി ഇറാന്റെ ഭരണ-സൈനിക തലങ്ങളിൽ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള നേതാവാണ് അദ്ദേഹം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുൻ കമാൻഡറായിരുന്നു. 1980-കളിൽ ഐആർജിസിയുടെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനായി പ്രവർത്തിച്ചു. 2007-ൽ ഇറാനിയൻ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫായി സേവനമനുഷ്ഠിച്ചു. കാര്യനിർവ്വഹണ കൗൺസിൽ സെക്രട്ടറിയായും, ജുഡീഷ്യറിയുടെ ഡെപ്യൂട്ടി ചീഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനയുക, രാജ്യത്തിന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുക തുടങ്ങിയവയായിരിക്കും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം.

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് പിന്നാലെ ലാരിജാനിയും കൊല്ലപ്പെട്ടത് ഇറാന് വലിയ ആഘാതമായിരുന്നു. ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതടക്കമുള്ള കടുത്ത നിലപാടുകളിലേക്ക് ഇറാൻ നീങ്ങുന്നതിനിടെയാണ് ഈ പുതിയ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *