ചേർത്തല: തന്നെ സ്നേഹമതക്കാരായ 12 പേര് ചേർന്ന് 16 വെട്ട് വെട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോയപ്പോൾ വിവരം അറിഞ്ഞ് ആശുപത്രിയിൽ ആദ്യം എത്തിയ ആൾ പിപി സുമനൻ ആയിരുന്നു എന്ന് പ്രൊഫ: ഫ്രാൻസിസ് സേവ്യർ. യുക്തിവാദി സംഘവുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയതെങ്കിലും സംഘടനാ പ്രവർത്തനം അവസാനിപ്പിച്ച ശേഷവും ആ സൗഹൃദം തുടർന്നു. സുമനൻ സാർ ആരോഗ്യത്തോടെ ഉള്ളപ്പോൾ ഇടക്ക് ഇവിടെ വരാറുണ്ടായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു, ചേർത്തല ലാഫിയാലു പബ്ലിക്ക് സ്‌കൂളിൽ ”അഖില ലോക മായാവിസ്റ്റ് തിരുസഭ ‘മദ്യ’ കേരള മഹാ ഇടവക” സംഘടിപ്പിച്ച പവനൻ -സുമനൻ അനുസ്മരണ പരിപാടിയിൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സഭാ അധ്യക്ഷൻ കൂടിയായ അദ്ദേഹം.
കേരളത്തിൽ എന്നെപ്പോലെ സ്‌കൂളുകളിലും കോളേജുകളിലുമായി ആയിരകകണക്കിന് കണക്ക് അദ്ധ്യാപകർ ഉണ്ടെങ്കിലും കേരളാ ഹൈക്കോടതിയെ 12 കഴിഞ്ഞാൽ 14 അല്ലെന്നും 13 ആണെന്നും പഠിപ്പിച്ചത് കണക്കു മാഷ് അല്ല, ഡ്രോയിങ് മാഷ് ആയിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം.ഇതൊക്കെ 1 ആം ക്‌ളാസിലെ പഠിക്കുന്ന കണക്കാണ് താനും എന്നിട്ടും ഹൈക്കോടതി പോലും 13 ഭയക്കുന്നത് എന്തിനെന്ന് കണക്ക് മാഷായ എനിക്ക് വാസ്തവത്തിൽ മനസിലായില്ല. അതേക്കുറിച്ചുള്ള അന്വേഷണമാണ് 13 മാത്രമല്ല ലോകത്തെ വേറെ ഒരുപാട് സംഖ്യകളുമായി ബന്ധപ്പെട്ട് ഇത്തരം അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട് എന്നും അവയിൽ ചിലത് ചിലർക്ക് ഭാഗ്യ സംഖ്യകളും മറ്റുചിലവ മോശം സംഖ്യകൾ ആണെന്നും ചിലത് ചിലരുടെ അന്ധവിശ്വാസം ആണെന്നും മറ്റേത് ചിലരുടെ വിശ്വാസം ആണെന്നും അവയ്‌ക്കൊക്കെ പിന്നിൽ മതങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്രങ്ങൾ ഉണ്ടെന്നും മനസിലാക്കിയത്.
ഇന്ത്യയിൽ ഇത് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. എന്നുകാണാം. ബുദ്ധനുൾപ്പെടെ പതിമൂന്നു പേരാണ് ബി.സി. 524-ല്‍ സംഘത്തിനു രൂപം നല്കിയത്. ഈ കാരണത്താലാണ് ഇന്ത്യയില്‍ പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബുദ്ധമത രാഷ്ട്രങ്ങളില്‍ ഇന്നും പതിമൂന്ന് എന്ന സംഖ്യ ഭാഗ്യമായി കരുതിപ്പോരുന്നു. (പാശ്ചാത്യരാജ്യങ്ങളില്‍ പലരും പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമായി കാണുന്നു. ഇതിന്റെ പിന്നില്‍ യഹൂദരാണ്. യഹൂദ മതത്തെ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും കൂടി തകർത്തതിന്റെ പ്രതികാരമായാണ് പതിമൂന്നിനെ മോശവത്ക്കരിക്കാന്‍ കാരണം. പതിമൂന്നാമത്തെ ശിഷ്യൻ ആണ് യൂദാസ് എന്നതുകൊണ്ട് ക്രിസ്ത്യാനികൾക്കിടയിലും ഈ അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. 13 മാത്രമല്ല വേറെ ഒരുപാട് സംഖ്യകളുമായി ബന്ധപ്പെട്ട് ഇതുപോലെ കുറെ വിശ്വാസങ്ങൾ ലോകം മുഴുവനും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോടതികളിൽ വരെ ഇത് നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണ്. അതും നമ്മുടെ കേരളത്തിൽ.
അതിനെതിരെ ഹർജിയുമായി പോയ സുമനൻ സാർ പ്രസംഗത്തിനപ്പുറം ഇതുപോലെ വേറെ ഒരുപാടു വിഷങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടവും സുപ്രീംകോടതിവരെ നീണ്ട നിയമ പോരാട്ടവുമൊക്കെ നടത്തിയിരുന്നു. കഴിഞ്ഞ ജൂൺ 9 ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി ഇവിടെ ഒരു അക്ഷര സ്മാരകം ഒരുക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും അതിന് സംഭാവന ആയി ലഭിച്ച പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തി നിലവിൽ ലാഫിയാലു പബ്ലിക്ക് സ്‌കൂളിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഇന്നുമുതൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറി ആയി അറിയപ്പെടുമെന്നും സ്‌കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറിക്ക് സ്ഥിരം സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറിയുടെ ഔപചാരികമായ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.

