Wed. Apr 1st, 2026

✍️ ലിബി. സി.എസ്

വ്രണക്കേസിൽ ജയിലിൽ പോയതിൻറെ 7 ആം വാർഷികം!
2019 ഏപ്രിൽ 1 ന് ആയിരുന്നു അത് സംഭവിച്ചത്. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്താനായി ലിംഗനീതിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിലെ നവോത്ഥാന സർക്കാർ നടപ്പിലാക്കിയത് ഇന്ത്യയിൽ ആദ്യമായി 295 A കേസിൽ രണ്ടു സ്ത്രീകളെ ജയിലിലാക്കിക്കൊണ്ടായിരുന്നു എന്നൊരു പ്രത്യേകത കൂടി ഉണ്ട്. ഇതാണ് സർക്കാർ സ്പോൺസർ ഷിപ്പിൽ നിർമ്മിച്ച യഥാർത്ഥ നവോത്ഥാന വനിതാ മതിൽ! ”നവോത്ഥാന വനിതാമതിൽ = തടവറ.”

എങ്കിലും 12 ദിവസത്തെ ആ ജയിൽവാസം എനിക്ക് അപമാനകരമായി തോന്നുന്നില്ല, അഭിമാനകരമായി തന്നെയേ കരുതിയിട്ടുള്ളൂ.എങ്കിലും ചിലരെയൊക്കെ കൃത്യമായി തിരിച്ചറിയാനും കാര്യങ്ങളെ കുറേക്കൂടി പക്വമായി കാണാനും ജയിൽവാസം ഉപകരിച്ചിട്ടുമുണ്ട്. പോസിറ്റീവ് ആയി കാണുന്നവർക്ക് ജയിൽ ഒരു യൂണിവേഴ്സിറ്റി കൂടിയാണ്. സിനിമയിലൂടെ കാണുന്നതല്ല യദാർത്ഥ ജയിൽ.

കുറേക്കാലം വെള്ള നൈറ്റിയുമിട്ട് കാ തൊലിക്ക തടവറയിൽ കഴിഞ്ഞിട്ടുള്ളതുകൊണ്ട് സാധാരണ ആദ്യമായി ജയിലിൽ പോകുന്നവർക്ക് സംഭവിക്കാറുള്ള ഡിപ്രഷൻ ഒന്നും ഉണ്ടായില്ല. സഭയുടെ ജയിലുമായി താരതമ്യം ചെയ്താൽ കാക്കനാട് ജയിലിലെ അനുഭവമൊക്കെ സ്വർഗ്ഗമാണ്.

നമ്മുടെ ഭരണാധികാരികളായിരുന്നവരെ എടുത്താൽ പോലും ജയിലിൽ കിടന്നിട്ടുള്ള ജവഹർലാൽ നെഹ്‌റു, സി. കേശവൻ. കെ. കരുണാകരൻ. ഇകെ നായനാർ, കെ ആർ ഗൗരി, ടിവി തോമാസ്‌, ആർ ശങ്കർ, വിഎസ് അച്യുതാന്ദൻ, പിണറയി വിജയൻ ഇവർക്കൊക്കെ നമുക്ക് യോജിക്കാവുന്നതായാലും വിയോജിക്കാവുന്നതയാലും ജയിലിൽ കിടന്നതിന്റേതായ ചില ക്വളിറ്റികളും കാണാൻ കഴിയും. ജയിലിൽ പോയാലുള്ള ഏറ്റവും വലിയ ഗുണം ഒരു തവണ ജയിലിൽ പോയിട്ടുള്ള ആർക്കും കേസ്, ജയിൽ എന്നൊന്നും കേട്ടാൽ പേടിയൊന്നും തോന്നുകയുമില്ല എന്നതാണ്. ഇത് ഇത്രയേ ഉള്ളൂ കാര്യം എന്ന് അതോടെ പിടികിട്ടും.

എന്നാൽ തമാശ തോന്നുന്ന ഒരു കാര്യം ഞാൻ മുൻപ് പോസ്റ്റിയിരുന്നതുപോലെ എനിക്കെതിരെ വ്രണ കേസ് കൊടുത്ത മഹാൻ 2022 ൽ ഒരുമാസം ജയിലിൽ കിടന്നത് കാണാൻ എനിക്ക് കഴിഞ്ഞു. (ഞങ്ങളുടെ മായാവിസ്റ്റുകളുടെ ത്രയേകദൈവമായ മായാവി അവനെ ജയിലിലാക്കി കാണിച്ചുതന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി) അവൻറെ കേസ് ആണ് അതിലും രസം! അന്നത്തെ ആചാരസംരക്ഷണ ഗുണ്ടകളുടെ മറ്റൊരു നേതാവും ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റുമായ തിരുവനന്തപുരത്തെ സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നെ കൊച്ചിയിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു തോക്കുചൂണ്ടി ആയാളിൽനിന്നു 30,000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ ആണ് മഹാൻ ജയിൽ വാസത്തിന് പോയത്. ഈ ജാതി ക്രിമിനലുകളൊക്കെയാണ് ‘ശതം സമർപ്പയാമി’ പിരിച്ച് ചങ്കം കാവലുണ്ടെന്നും പ്രഖ്യാപിച്ച് “കൊല്ലണം അപ്പാ അയ്യപ്പാ” എന്ന മുദ്രാവാക്യവുമായി അയ്യപ്പൻറെ നൈഷ്‌ടീകം സംരക്ഷിക്കാൻ ഇറങ്ങി ഊമ്പി തിരിഞ്ഞത്….

എന്തായാലും കാണുമ്പോഴേ പോകുന്ന അസുഖമുണ്ടെന്ന് ഇവർ പറയുന്ന; അതിൻറെ പേരിൽ നാടുമുഴുവൻ കലാപമുണ്ടാക്കി ‘കൊല്ലണം അപ്പാ അയ്യപ്പാ’ എന്നൊക്കെ അലറി വിളിച്ചു നടന്നിട്ടും ആ വൃത്തികെട്ട ദൈവത്തിന് പോകാനുള്ളതൊക്കെ പോയില്ലേ? ഇനി പറഞ്ഞിട്ടെന്ത് കാര്യം? ആത്മഹത്യ ഓഫർ മുഴക്കി കേരളീയരെ മുഴുവൻ പ്രലോഭിപ്പിച്ച മഹതി ചത്തതിന് ഒക്കുമേ ജീവിചിരിക്കിലും എന്ന അവസ്ഥയിൽ നാണവും മാനവുമില്ലാത്തതുകൊണ്ട് ഇപ്പോഴും വിഷം വിഷം ചീറ്റി നടക്കുന്നു!സ്വാമിയേ ശരണമയ്യപ്പോ കി ജയ്!

സർക്കാർ സിപി സുഗതന്റെയും വെള്ളാപ്പള്ളിനടേശന്റേയുമൊക്കെ നേതൃത്വത്തിൽ നവോത്ഥാന സമിതി ഉണ്ടാക്കി, നവോത്ഥാന തള്ളു പ്രസംഗങ്ങളും നവോത്ഥാന സദസ്സുകളും നവോത്ഥാന വനിതാമതിലും പണിതതിന് ശേഷം ഇപ്പോൾ ഉദ്ധാനം പോയി നവകേരളമായി അയ്യപ്പ സംഗമവും അഫിഡവിറ്റ് മാറ്റിക്കൊടുക്കലും ആചാരസംരക്ഷണവുമൊക്കെ ആയി ഇറങ്ങിയിരിക്കുകയാണല്ലോ? എന്തൊക്കെ കാണണം എൻറെ മായാവീ ?!

അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. എല്ലാ പാർട്ടിക്കാരും നല്ല ഒന്നാംതരം അന്ധവിശ്വാസി പൊട്ടന്മാരും ആചാരസംരക്ഷകരും ആയി മാറിയിരിക്കുമ്പോൾ ഒരു തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഇതൊക്കെ അല്ലാതെ എന്ത് ചെയ്യാൻ പറ്റും? എൻറെ പഞ്ചായത്തിലോ അതിനടുത്ത പഞ്ചായത്തിലോ പരിസരങ്ങളിലോ എൻറെ അറിവിൽ ഒരു അന്ധവിശ്വാസി അല്ലാത്ത ബ്രാഞ്ച് സെക്രട്ടറിയെപ്പോലും എനിക്കറിയില്ല. പിന്നെ വേറെ പാർട്ടിക്കാരുടെ കാര്യം പറയണ്ടല്ലോ?! കേരളം അന്ധവിശ്വാസി പൊട്ടന്മാരുടെ നാടാണെന്ന യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ കണ്ടാൽ ഇതൊക്കെ തമാശയായി എടുക്കാവുന്നതാണ്.

ശബരിമല സ്ത്രീ പ്രവേശനം നവോത്ഥാനമോ? എന്ന് ചോദിച്ചാൽ ‘ഒരിക്കലുമല്ല’ എന്നാണ് എൻറെ ഉത്തരം. ഞാൻ അങ്ങിനെ കരുതുന്നില്ല. ഇത് ഞാൻ പലതവണ മുൻപും വിശദീകരിച്ചിട്ടുള്ളതാണ്. അത് ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളിൽ ഒന്നായ ലിംഗനീതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ ഒരു വിധിയാണ്. കോടതിവിധിയിലും അത് നവോത്ഥാനമാണെന്നൊന്നും പറഞ്ഞിട്ടില്ല. ശബരിമല സ്ത്രീപ്രവേശനത്തെ നവോത്ഥാനമാക്കി അവതരിപ്പിച്ചത് കേരളം ഭരിക്കുന്ന പാർട്ടിയും സർക്കാരുമാണ്. നവോത്ഥാന സമര കാലഘട്ടത്തിൽ തന്നെ ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും കൂടി പരിഹസിച്ചിട്ടുള്ള ഒരു തീർത്ഥാടനമാണ് ശബരിമല തീർത്ഥാടനം. അത് 2018 ആകുമ്പോഴേക്ക് നവോത്ഥാനം ആകുമെന്ന് ഞാൻ കരുതുന്നില്ല. അത് നവോത്ഥാനവുമല്ല, യുക്തിവാദവുമല്ല, വെറും മതപരിഷ്കരണ വാദം മാത്രമാണ്. നവോത്ഥാനം എന്നത് മതപരിഷ്കരണ വാദമല്ല. എന്നതുപോലെ മത പരിഷ്കരണവാദവും യുക്തിവാദവും ഒന്നല്ല.

രാജാറാം മോഹൻറോയിയും ചട്ടമ്പിസ്വാമിയുമൊക്കെ ചെയ്ത പണിയല്ല, നാരയണഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും എല്ലാം ചെയ്തത്. അത് സഹോദരൻ അയ്യപ്പൻ ഗാന്ധിയോടുതന്നെ പള്ളുരുത്തിയിൽ വെച്ച് തുറന്നു പറയുന്നുണ്ടല്ലോ? ‘ഞങ്ങൾക്കിത് നിങ്ങളുടെ മതപരിഷ്കരണവാദ പരിപാടിയല്ല, ഹിന്ദുമത പരിഷ്കരണം ഞങ്ങളുടെ ലക്ഷ്യമേ അല്ല. ഞങ്ങൾക്കിത് മാനവ സേവാ വേലയാണ്’ എന്ന്.

ഇത് തന്നെ കുറച്ചുകൂടി വ്യക്തമായി വൈക്കത്ത് പെരിയാറും പറയുന്നുണ്ട്. ‘വൈക്കത്ത് അപ്പനെ നിങ്ങൾ എടുത്തോ, അത് ഞങ്ങൾക്ക് വേണ്ട, അത് തുണിയലക്കാനേ കൊള്ളൂ. പക്ഷേ പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയിലൂടെ അവർണരായ മനുഷ്യരെ നടത്തിയില്ലെങ്കിൽ വൈക്കത്തപ്പനെ ഞങ്ങൾ കായൽ കരയിൽ കൊണ്ടുപോയി അലക്കുകല്ല് ആക്കും’ എന്ന്. അത്തരം പ്രസംഗംങ്ങളുടെ പേരിലാണ് പെരിയാറിന്റെ പര്യടന പരിപാടി തിരുവിതാംകൂറിൽ നിരോധിച്ചതും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതുമൊക്കെ. നവോത്ഥാനവും പുനരുത്ഥാനവും മതപരിഷ്കരണ വാദവും എന്തെന്ന് കുറച്ചുകൂടി ലളിതമായി എം എൻ വിജയൻമാഷ് വിശദീകരിച്ചിട്ടുണ്ട്.
ഞാൻ നിരീശ്വരവാദിയായിട്ടും ഇതിൽ നേരിട്ടിടപെടേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിലെ ഫെമികളിൽ ചിലരെല്ലാം മുങ്ങിക്കളഞ്ഞതിനാൽ അതിന് നിർബന്ധിതയായ സാഹചര്യങ്ങളൊക്കെ ആറ് ഏഴ് വർഷമായി പലതവണ വ്യക്തമാക്കിയത് ഈ വാളിൽ തന്നെ കുടപ്പുണ്ട്. തികച്ചും വ്യക്തിപരമായ കാര്യങ്ങളായതിനാൽ വീണ്ടും എഴുതി മുഷിപ്പിക്കുന്നില്ല.

ആറേഴു വർഷങ്ങൾക്ക് മുൻപ് ഉള്ള നിലപാട് അല്ല ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലവിൽ എനിക്കുള്ളത്. അവിടേക്ക് സ്ത്രീകൾ എന്നല്ല ആരും പോകാതിരിക്കുകയാണ് വേണ്ടത് എന്ന നിലപടാണ് ശരി. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കുകയാണ് വേണ്ടത് എന്ന ഡോ. അംബേദ്‌കർ പറയുന്ന നിലപാടാണ് ശരി. ആ സമയത്ത് ഇത് പല അംബേദ്കറൈറ്റുകളും എന്നോട് പേഴ്സണൽ ആയി പറഞ്ഞിരുന്നെങ്കിലും ഞാൻ അന്ന് ഹിന്ദുത്വ വാദികൾ എടുത്തിരുന്ന നിലപാടിന് എതിരെ എന്ന നിലയിൽ മാത്രം ആ മൂവ്മെന്റിന് ഒപ്പം നിന്നു എന്നേയുള്ളൂ. ആത്യന്തികമായി അംബേദ്കറൈറ്റുകൾ പറഞ്ഞത് തന്നെയാണ് ശരി.

ഞാൻ ആ സമയത്ത് ചിന്തിച്ചത് അവിടെ ഭക്തർക്ക് മാത്രമല്ലല്ലോ സ്ത്രീകൾക്ക് വിലക്ക്, അമ്പത് വയസിൽ താഴെയുള്ള വനിതാ മാധ്യമ പ്രവർത്തകർക്കും, ആരോഗ്യപ്രവർത്തകർക്കും വനിതാ പോലീസുകാർക്കും, മറ്റ് വനിതാ ഉദ്യോഗസ്ഥർക്കുമെല്ലാം സ്ത്രീ ആയതിന്റെ പേരിൽ പമ്പ മുതൽ സഞ്ചാര വിലക്ക് ഉണ്ടല്ലോ ഇത് ഭരണഘടനാ വിരുദ്ധമല്ലേ എന്നാണ്. എങ്കിലും ഈ അന്ധവിശ്വാസകേന്ദ്രവും ഈ അയ്യപ്പ കല്ലും അവിടെ ഉള്ളതിന്റെ പേരിലാണല്ലോ ഈ വിവേചനം നേരിടേണ്ടി വരുന്നത് എന്നതിനാൽ ഇതിനെ പ്രത്സാഹിപ്പികയല്ല വേണ്ടത് എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്.

എന്ന് കരുതി അന്ന് ചെയ്തത് തെറ്റായിരുന്നു എന്നോ, ജയിലിൽ പോകേണ്ടി വന്നതിൽ മനസ്താപമോ ഒന്നുമില്ല. അന്നത്തെ സാഹചര്യത്തിൽ അതുതന്നെ ആയിരുന്നു രാഷ്ട്രീയമായി ശരി എന്ന് കരുതുന്നു. ഇൻഡ്യൻ ഭരണഘടനയെയും കോടതിയെയും ഭരണകൂടത്തെയും എല്ലാം വെല്ലുവിളിച്ചുകൊണ്ട് സംഘികൾ തെരുവിലിറങ്ങിയപ്പോൾ എല്ലാവരും സംഘിപ്പേടി ബാധിച്ചു മാളത്തിൽ ഒളിക്കുന്നത് ശരിയല്ലല്ലോ? ആ അർത്ഥത്തിൽ മാത്രം! ഭയം ജനിപ്പിക്കൽ ആണ് ഫാസിസത്തിൻറെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധം.

ശബരിമല സ്ത്രീപ്രവേശന മൂവ്മെന്റിൻറെ ഭാഗമായി ജീവിതത്തിൽ എനിക്ക് വ്യക്തിപരമായി ഒരുപാട് ദോഷങ്ങൾ മാത്രമല്ല ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് കേരളത്തിൻറെ പുരോഗമന നാട്യത്തിന്റെ കാപട്യം എന്തെന്ന് കൃത്യമായി എനിക്ക് മനസിലാക്കാൻ ആയത് അങ്ങിനെ ഒരു സംഭവം ഉണ്ടായതുകൊണ്ടാണ്. ഒപ്പം ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഒരുദിവസം തെരുവിലാക്കപ്പെട്ടിടത്ത് നിന്ന് ഒന്നേ എന്ന് ജീവിതം തുടങ്ങേണ്ടി വന്നതുകൊണ്ട് അതിനെയെല്ലാം അതിജീവിച്ചതിനാൽ ഇന്ന് ഒരു കാര്യത്തിലും ഇടപെടാനോ അഭിപ്രായം പറയാനോ ഭാവിയെക്കുറിച്ചു പേടിയൊന്നും തോന്നാറില്ല. പിന്നെ നമുക്ക് ജീവിതത്തിൽ ഒരു മോശം സാഹചര്യം വന്നാൽ സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും ആരൊക്കെ കൂടെ ഉണ്ടാകുമെന്നും, ആരൊക്കെ മുങ്ങുമെന്നും കൃത്യമായി മനസിലാക്കാൻ ആ സംഭവം എനിക്ക് വളരെ ഗുണം ചെയ്തിട്ടുണ്ട്. പിന്നെ ജയിലിൽ പോയാലും ഇത്രയേ ഉള്ളൂ എന്നും മനസിലായി.

ആചാരത്തിൻറെ പേരിൽ ഒന്നുമല്ല എങ്കിലും ശബരിമല സ്ത്രീപ്രവേശനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നായി ഇപ്പോൾ എനിക്ക് തോന്നുന്നില്ല. ആരെങ്കിലും വിശ്വാസികളായ സ്ത്രീകൾക്ക് അവിടെ പോകണം എന്ന് തോന്നുന്നുണ്ടെങ്കിൽ പോകുന്നതിന് നിയമപരമായി തടസമൊന്നുമില്ല, അങ്ങിനെ ആരെങ്കിലും പോയാൽ അതിനോട് വിയോജിപ്പുമില്ല. നമ്മൾ പലകാര്യങ്ങളിലും ഇന്നലെ ചിന്തിച്ചതുപോലെ ആയിരിക്കണം നാളെ ചിന്തിക്കുക എന്നൊന്നുമില്ലല്ലോ? സ്ത്രീപ്രവേശനത്തെക്കുറിച്ച് പിന്നീട് മനസിലാക്കിയ പലകാര്യങ്ങളും വെച്ച് അത് പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് എൻറെ ഇപ്പോഴത്തെ നിലപാട്.

അന്ന് ആചാരസംരക്ഷകർക്കൊപ്പം നിന്ന് പിന്നീട് ശബരിമലയിൽ മേൽശാന്തി ആകാൻ പോയ ചോകാമ്പൂരികളായ കർമ്മ ബ്രാഹ്മണൻമാരുടെ കേസിൽ കർമ്മം കൊണ്ടല്ല ബ്രാഹ്‌മണൻ ആകുന്നത്, ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്നു അഫിഡവിറ്റ് കൊടുത്തത് സംഘികൾ അല്ലെന്നാണ് എൻറെ അറിവ്.
കോൺഗ്രസിനോ ബിജെപിക്കോ സിപിഎമ്മിനോ ഒന്നും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകളൊന്നുമില്ല, ആരാണ് മികച്ച സുനാതനി എന്ന കാര്യത്തിലുള്ള മൂപ്പിളമ തർക്കം മാത്രമേ ഇവർ തമ്മിൽ ഉള്ളൂ!

ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം കേരളത്തിൽ ഉത്തരേന്ത്യൻ മോഡലിൽ ഒരു അയ്യപ്പ രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്, അയ്യപ്പനാണ് കേരളത്തിൻറെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് എന്ന് വരുത്തിത്തീർക്കുന്നത് വാസ്തവത്തിൽ അവിശ്വാസികളോടും അന്യമതസ്ഥരോടുമൊക്കെ കാണിക്കുന്ന അവഹേളനം കൂടിയാണെങ്കിലും ഭരണ പ്രതിപക്ഷ കക്ഷികളൊക്കെ ഈ ഹിന്ദുത്വ പ്രീണനം തുടരുകയാണ്. കോൺഗ്രസും ബിജെപിയും മാത്രമല്ല ഈ വൃത്തികെട്ട കളി കളിക്കുന്നത്. കേരളത്തിലെ മൂന്ന് മുന്നണികളും അക്കാര്യത്തിൽ വ്യത്യസ്തരല്ല.

യുപി മോഡൽ അയ്യപ്പാരാഷ്ട്രീയം കേരളത്തിലും കത്തിച്ചു താമരവിരിയിക്കാം എന്ന സുവർണ്ണാവസര സ്വപ്നമാണ് ബിജെപിയും മെനയുന്നത്. അണികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാതെ കോൺഗ്രസും സിപിഎം ഉം സിപിഐ ഉം ഒക്കെ വരുംതലമുറയെ ബോധമില്ലാത്ത അന്ധവിശ്വാസികളാക്കിയാൽ ഒരു സംശയവും വേണ്ട ബിജെപിയുടെ സുവർണ്ണാവസര സ്വപ്നം കേരളത്തിൽ പൂവണിയുക തന്നെചെയ്യും.

ഇപ്പോൾ അയ്യപ്പൻറെ വക്താക്കളായി മാറിയിട്ടുള്ളവർക്ക് ഭാവിയിൽ അയോദ്ധ്യയിൽ സംഭവിച്ചത് തന്നെ സംഭവിക്കും. ഇതിനൊക്കെ സ്ത്രീപ്രവേശന സ്വാതന്ത്ര്യത്തിന്റെയൊക്കെ പേരുപറഞ്ഞു നമ്മളും അറിയാതെ പോലും ഭാഗമാകാതിരിക്കുക എന്ന കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അയ്യപ്പൻ രാമനെപ്പോലെ വലിയ അപകടകാരി തന്നെയാണ്! ജയ് ശ്രീറാം വിളിപോലെ ശരണം വിളിയെയും കൊലവിളിയാക്കിയത് 2018 ലും 2019 ലും കേരളം കണ്ടതാണ്. അതിനെ പ്രതിരോധിക്കാൻ തങ്ങളും അന്ധവിശ്വാസത്തിൻറെ വക്താക്കളായിക്കളയാം എന്നതാണു ബാക്കി രണ്ടു മുന്നണികളും കണ്ടിരിക്കുന്ന വഴി. അതുകൊണ്ട് ഇത്തരം ഇടങ്ങളിൽ നിന്നെല്ലാം വകതിരിവുള്ള സ്ത്രീകൾ അകലം പാലിക്കുക തന്നെയാണ് വേണ്ടത്.

എന്തയാലും ജയിലിൽ കിടന്നതിന്റെ വാർഷിക ആഘോഷമായി ഇപ്പോൾ ജയിലിൽ അവൈലബിൾ അല്ലാത്ത പണ്ട് ഉണ്ടായിരുന്നതായി പറയുന്ന ഗോതമ്പ് ഉണ്ടയും ചമ്മന്തിയും ഉണ്ടാക്കി ഇന്ന് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *