തിരുവനന്തപുരം: വടശ്ശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം വന്ദേമാതരത്തോടെ തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ആദ്യ നയപ്രഖ്യാപന ദിവസം തന്നെ കല്ലുകടിആയി വന്ദേമാതരം ആലാപനവും ഉണ്ടായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ ബാന്റ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിര്‍ത്തുകയായിരുന്നു. ഇന്നലെ റിഹേഴ്‌സല്‍ സമയത്ത് തന്നെ വന്ദേ മാതരം മുഴുവന്‍ പാടാന്‍ ലോക് ഭവന്‍ നിര്‍ദേശിച്ചിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതരം ആലപിച്ചുകൊണ്ട് സഭ നടപടികള്‍ ആരംഭിച്ചത്.
ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കും, പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും, എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തും, സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ഗവര്‍ണര്‍ ആദ്യം പരാമര്‍ശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും, ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും, അഴിമതി രഹിത ഭരണം കാഴ്ചവെക്കും, ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും, മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും, സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും, സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കും, സേവന മേഖലയില്‍ നിന്ന് പിന്മാറില്ല, കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കും, ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു, ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും എന്നീ കാര്യങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും, തീയറ്റര്‍ മേഖലക്ക് പ്രോത്സാഹനം നല്‍കും, രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും, റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും, തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും, മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും, വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കും, മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും, സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

