ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധി നടപ്പിലാക്കുന്നത് തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിൽ നിന്ന് കമ്പനികൾ വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും ഇത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നിർബന്ധിത ആർത്തവ അവധി വേണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ഇത്തരം നിയമങ്ങൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരാണെന്നോ ദുർബലരാണെന്നോ ഉള്ള തെറ്റായ ധാരണ സമൂഹത്തിൽ സൃഷ്ടിക്കാൻ കാരണമായേക്കാം. ആർത്തവ അവധി നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജിക്കാരന്റെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്ത്രീ ശാക്തീകരണത്തെ ബാധിക്കാത്ത രീതിയിലുള്ള നയരൂപീകരണമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.

