Wed. Jun 10th, 2026

ടെഹ്റാൻ: ചബഹാറിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ എഫ് 18 യുദ്ധവിമാനം തങ്ങൾ വിജയകരമായി ലക്ഷ്യമിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ഇറാൻ്റെ പുതിയതും അത്യാധുനികവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിമാനം ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് തെളിവായി വിമാനം തകർക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇറാൻ്റെ പ്രസ് ടിവി പുറത്തുവിട്ടിട്ടുണ്ട്.

എന്നാൽ ഇറാന്റെ ഈ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) പൂർണ്ണമായും തള്ളി. ഇറാന്റെ അവകാശവാദം തെറ്റാണെന്നും തങ്ങളുടെ ഒരു യുദ്ധവിമാനവും വെടിവെച്ചിട്ടിട്ടില്ലെന്നും സെൻ്റ്കോം എക്സിലൂടെ വ്യക്തമാക്കി. മേഖലയിൽ ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

വെടിനിർത്തൽ സംബന്ധിച്ച അമേരിക്കയുടെ നിർദ്ദേശം ഇറാൻ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്റാഈലിനും ഗൾഫ് അറബ് രാജ്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം തുടരുകയാണ്. ഇറാന്റെ നിഷേധാത്മക നിലപാടിനെതിരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ശക്തമായ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെറുതെ ഭീഷണിപ്പെടുത്തുന്നയാളല്ലെന്നും ഇറാൻ പരാജയം സമ്മതിച്ചില്ലെങ്കിൽ നരകം അഴിച്ചുവിടാൻ അദ്ദേഹം തയ്യാറാണെന്നും ലീവിറ്റ് പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര ശക്തമായ തിരിച്ചടി ട്രംപ് ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സൈനികരെ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം. 82 ആം എയർബോൺ ഡിവിഷനിൽ നിന്നുള്ള 1,000 സൈനികരെയും അംഫിബിയസ് ആക്രമണങ്ങളിൽ പരിശീലനം ലഭിച്ച 5,000 മറീനുകളെയും ആയിരക്കണക്കിന് നാവികരെയും മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ പെന്റഗൺ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *