ബർണാല: പഞ്ചാബിലെ ബർണാല ജില്ലയിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് സിലിണ്ടറിനായി വരി നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു. സെഹ്ന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സെഹ്ന സ്വദേശിയായ ഭൂഷൺ കുമാർ മിത്തൽ (66) ആണ് മരിച്ചത്.
പ്രദേശത്ത് എൽ പി ജി വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്നതായും സിലിണ്ടറുകൾ ലഭിക്കാൻ കാലതാമസമെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ പരിഭ്രാന്തിയും ഗ്യാസ് ബുക്കിംഗിലെ തിരക്കുമാണ് വലിയ ക്യൂ രൂപപ്പെടാൻ കാരണമായത്. രാവിലെ 7.15 ഓടെയാണ് ഭൂഷൺ കുമാർ ഏജൻസിയിൽ എത്തിയത്. ഏജൻസി തുറക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, എട്ട് മണിയോടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സെഹ്ന എസ് എച്ച് ഒ രേണു അറിയിച്ചു.
മരിക്കുമ്പോൾ ക്യൂവിൽ ഇരുപത്തിയഞ്ചാമതായിരുന്നു ഭൂഷൺ കുമാർ. ഏകദേശം 130 ഓളം പേർ ആ സമയം അവിടെ വരിയിലുണ്ടായിരുന്നു. ഹോം ഡെലിവറി വൈകുന്നതിനാൽ നേരിട്ട് സിലിണ്ടർ കൈപ്പറ്റാനാണ് ആളുകൾ കൂട്ടമായി എത്തുന്നത്. ഒരു ചെറിയ പലചരക്ക് കട നടത്തിയിരുന്ന ഭൂഷൺ കുമാർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

