Sun. Jun 21st, 2026

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മാസങ്ങളോളം യുദ്ധഭീതിയിലാഴ്ത്തിയ സൈനിക നീക്കങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചു. ജി 7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വേഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് ഈ കരാറിൽ ഒപ്പുവെച്ചതെന്ന് യു എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കരാർ യാഥാർത്ഥ്യമായതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖാഈയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇസ്ലാമാബാദ് ധാരണാപത്രം’ എന്ന് അറിയപ്പെടുന്ന ഈ കരാർ നേരത്തെ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചിരുന്നു.

മൂന്ന് മാസത്തിലേറെയായി തുടരുന്ന മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സമാധാന കരാർ. എല്ലാ മേഖലകളിലും ഉടനടിയും ശാശ്വതമായും സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും കരാറിലൂടെ സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്റാഈലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. യുദ്ധം തുടങ്ങി ഏകദേശം 110 ദിവസങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക സമാധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ലെബനാനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതും ഈ സമാധാന പാക്കേജിന്റെ ഭാഗമാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഈ ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിച്ചിരുന്നു.

കരാർ ഒപ്പുവെക്കപ്പെട്ടതോടെ ഇറാന് മേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക നടപടി ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. കപ്പലുകൾക്ക് ടോൾ ഇല്ലാതെ തന്നെ ഈ പാതയിലൂടെ കടന്നുപോകാൻ അനുമതി നൽകുമെന്നാണ് യു എസ് വ്യക്തമാക്കുന്നത്. എന്നാൽ കരാറിൽ പറയുന്ന 60 ദിവസത്തെ സൗജന്യ കാലാവധിക്ക് ശേഷം ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ തങ്ങൾക്ക് പരമാധികാരമുണ്ടെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന നിബന്ധനയും ഈ കരാറിന്റെ ഭാഗമാണ്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യൂറേനിയം ശേഖരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയായ ഐ എ ഇ എ യുടെ മേൽനോട്ടത്തിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ അതിന്റെ തീവ്രത കുറയ്ക്കുകയോ ചെയ്യും. ആണവ ഇൻസ്പെക്ടർമാർക്ക് ഇറാനിലേക്ക് മടങ്ങാൻ ഈ കരാർ അനുമതി നൽകുന്നുണ്ട്. ഇതോടൊപ്പം ഇറാന് യു എസ് പ്രഖ്യാപിച്ചിരുന്ന കടുത്ത ഉപരോധങ്ങളിൽ ഇളവ് നൽകാനും 300 ബില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് അനുവദിക്കാനും അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കരാറിലെ നിബന്ധനകൾ ലംഘിച്ചാൽ വീണ്ടും ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കരാർ യാഥാർത്ഥ്യമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ തോതിൽ ഇടിഞ്ഞു. ഇത് ആഗോള സമ്പദ്ഘടനയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അതേസമയം, ഈ കരാർ ഇസ്റാഈലിനും സ്വതന്ത്ര ലോകത്തിനും കനത്ത തിരിച്ചടിയാണെന്ന് ഇസ്റാഈൽ ഭരണകൂടത്തിലെ തീവ്രവലതുപക്ഷ നേതാക്കൾ പ്രതികരിച്ചു. ലബനാനിൽ നിന്നും ഗസ്സയിൽ നിന്നും തങ്ങളുടെ സൈന്യം പിന്മാറില്ലെന്നാണ് ഇസ്റാഈൽ നിലപാട്. വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങും തുടർന്ന് അടുത്ത 60 ദിവസങ്ങളിൽ അന്തിമ കരാറിനായുള്ള വിശദമായ ചർച്ചകളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *