അരനൂറ്റാണ്ടുകാലം രഹസ്യമായി സൂക്ഷിക്കപ്പെട്ട ബഹിരാകാശ നിഗൂഢതകളുടെ ചുരുളഴിയുന്നു. നാസയുടെ അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17-ൽ പങ്കെടുത്ത ബഹിരാകാശ സഞ്ചാരികൾ ചന്ദ്രന്റെ പരിസരത്ത് വെച്ച് കണ്ട അവിശ്വസനീയമായ കാഴ്ചകളെക്കുറിച്ചുള്ള സുപ്രധാന രേഖകൾ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൻ ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുകയാണ്. അജ്ഞാത ആകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പെന്റഗൻ സജ്ജമാക്കിയ പുതിയ വെബ്സൈറ്റിലൂടെയാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. 1972 ഡിസംബറിൽ നടന്ന ദൗത്യത്തിനിടെ പകർത്തിയ ദൃശ്യങ്ങളും വൈമാനികരുടെ സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അപ്പോളോ 17 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളായ റൊണാൾഡ് ഇവാൻസ്, ഹാരിസൺ സ്മിത്ത് എന്നിവർ നേരിട്ട അസാധാരണ അനുഭവങ്ങളാണ് രേഖകളിൽ പ്രധാനമായും പരാമർശിക്കുന്നത്. പേടകത്തിന് സമീപം അതിശക്തമായ പ്രകാശത്തോടെ ചില വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതായി ഇവർ കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. വളരെ തിളക്കമുള്ള ചില കണികകൾ അല്ലെങ്കിൽ വസ്തുക്കൾ പേടകത്തിന് സമാന്തരമായി സഞ്ചരിക്കുന്നതായാണ് പൈലറ്റ് റൊണാൾഡ് ഇവാൻസ് അന്ന് റിപ്പോർട്ട് ചെയ്തത്. അജ്ഞാതമായ ഈ കാഴ്ചകൾ കണ്ട ബഹിരാകാശ സഞ്ചാരികൾ പരിഭ്രാന്തരാകുന്നതിനു പകരം അത്ഭുതത്തോടെയാണ് ഇതിനെ നോക്കിക്കണ്ടത്.
ഈ നിഗൂഢ കാഴ്ചയെ അമേരിക്കൻ സ്വാതന്ത്ര്യദിനത്തിലെ കരിമരുന്ന് പ്രയോഗത്തോടാണ് ഹാരിസൺ സ്മിത്ത് ഉപമിച്ചത്. ‘ജൂലൈ നാലിലെ ആഘോഷം’ പോലെ തന്റെ ജനാലയ്ക്കൽ വലിയ പ്രകാശങ്ങൾ മിന്നിമറയുന്നുവെന്ന് അദ്ദേഹം കൺട്രോൾ റൂമിനോട് പറഞ്ഞു. പേടകത്തിന്റെ ജനാലകൾക്ക് അപ്പുറം ആകാശത്ത് കരിമരുന്ന് പൊട്ടുന്നത് പോലെ പ്രകാശം ചിതറുന്നത് പൈലറ്റുമാരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. വെറുമൊരു പ്രകാശ പ്രതിഭാസമല്ല, മറിച്ച് ഖരരൂപത്തിലുള്ള എന്തോ ഒന്നാണ് തങ്ങളുടെ പേടകത്തെ പിന്തുടരുന്നതെന്ന തോന്നൽ അന്ന് അവർ പങ്കുവെച്ചിരുന്നു.
പെന്റഗൻ പുറത്തുവിട്ട ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ചന്ദ്രന്റെ ആകാശത്ത് ത്രികോണാകൃതിയിൽ കാണപ്പെടുന്ന മൂന്ന് പ്രകാശ ബിന്ദുക്കളാണ്. അപ്പോളോ 17 പേടകത്തിൽ നിന്ന് 1972-ൽ പകർത്തിയ ഈ ചിത്രങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോഴാണ് അവ വെറുമൊരു വെളിച്ചമല്ലെന്ന് വ്യക്തമായത്. ചിത്രം സൂം ചെയ്യുമ്പോൾ ത്രികോണ ആകൃതിയിലുള്ള നിഗൂഢമായ ഒരു വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇത് വെറുമൊരു പ്രതിഫലനമല്ലെന്നും വ്യക്തമായ ഘടനയുള്ള ഒരു വസ്തുവാണെന്നുമാണ് പെന്റഗനിന്റെ പ്രാഥമിക നിഗമനം.
ദൗത്യത്തിന്റെ കമാൻഡർ ആയിരുന്ന യൂജിൻ സെർനാൻ നൽകിയ സാക്ഷ്യപത്രം ഈ നിഗൂഢതയുടെ ആഴം വർദ്ധിപ്പിക്കുന്നു. ട്രെയിനിന്റെ ഹെഡ്ലൈറ്റുകളെ അനുസ്മിപ്പിക്കുന്ന വിധത്തിലുള്ള തീക്ഷ്ണമായ വെളിച്ചം പുറപ്പെടുവിക്കുന്ന ചലിക്കുന്ന വസ്തുക്കളെ താൻ കണ്ടുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ പ്രകാശത്തിന്റെ തീവ്രത കാരണം പേടകത്തിനുള്ളിൽ തനിക്ക് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശത്തിന്റെ ഇരുട്ടിൽ സൂര്യപ്രകാശത്തെ പോലും വെല്ലുന്ന വിധത്തിൽ ഇത്തരം പ്രകാശങ്ങൾ എവിടെ നിന്ന് വന്നു എന്നത് ഇന്നും ശാസ്ത്രലോകത്തിന് ഉത്തരമില്ലാത്ത ചോദ്യമാണ്.
അപ്പോളോ 17-ൽ മാത്രമല്ല, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലും ഇത്തരം അജ്ഞാത അനുഭവങ്ങൾ ഉണ്ടായതായി രേഖകൾ സൂചിപ്പിക്കുന്നു. വിഖ്യാത ബഹിരാകാശ സഞ്ചാരി ബസ് ആൽഡ്രിന്റെ മൊഴികളും പെന്റഗൻ വെളിപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ തങ്ങളുടെ പേടകത്തിന് സമീപം വളരെ വലിയ ഒരു വസ്തു ചലിക്കുന്നത് കണ്ടതായും ദൂരദർശിനിയിലൂടെ നോക്കിയപ്പോൾ അത് സവിശേഷമായ ഒന്നാണെന്ന് ബോധ്യപ്പെട്ടതായും ആൽഡ്രിൻ പറഞ്ഞിരുന്നു. ലേസർ രശ്മികൾക്ക് സമാനമായ തിളക്കം പേടകത്തിനുള്ളിൽ മിന്നിമറഞ്ഞതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

