Sat. May 16th, 2026

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജി വെച്ച് പ്രശസ്ത കവി കെ സച്ചിദാനന്ദന്‍. അക്കാദമി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി രാജി സമര്‍പ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. 2022 മാര്‍ച്ചിലാണ് കെ സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.ഭരണമാറ്റം ഉണ്ടാകുമ്പോൾ ഇത്തരം പദവികളിൽ ഇരിക്കുന്നവർ ഒഴിയുക എന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പ്രതികരിച്ചത്.

തുടര്‍ഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദന്‍ അഭിപ്രായം പറഞ്ഞത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. “തുടര്‍ഭരണം അഴിമതിയിലേക്ക് നയിക്കും” എന്നായിരുന്നു അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ഭരണപക്ഷത്തിന്റെ തെറ്റുകളും വീഴ്ചകളും കണ്ടുപിടിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും തുടര്‍ഭരണം എന്നത് തങ്ങള്‍ അജയ്യരാണ് എന്ന തോന്നല്‍ ഭരണാധികാരികളില്‍ സൃഷ്ടിക്കുമെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അധികാരം പാര്‍ട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാള്‍. തുടര്‍ച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക എന്നാണ് സച്ചിദാനന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *