കണ്ണൂർ: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് രംഗത്ത്. കണ്ണൂര്‍ ഇരിക്കൂറില്‍ മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്നാണ് ഫ്‌ലക്‌സിലുള്ളത്. പട നയിച്ചവര്‍ ഭരിക്കട്ടെ എന്നും ഫ്‌ലക്‌സ് ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ആരും മറക്കരുത്. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്്ലിം ലീഗ് രംഗത്തുവന്നിരുന്നു. മുന്നണി മര്യാദക്കു വിരുദ്ധമായാണ് ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍ ഈ പ്രസ്താവന നടത്തിയത് എന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം വിലയിരുത്തിയത്. ഇന്ന് എ ഐ സി സി നിരീക്ഷകരുമായി കൂടിക്കാഴ്ചക്കായി മുസ്്ലിം ലീഗ് നേതാക്കള്‍ തിരുവനന്തപുരത്തേക്കു പുറപ്പെട്ടിട്ടുണ്ട്.
അതിനു മുന്നോടിയായ ലീഗ് നേതാവ് കെ എം ഷാജി ലീഗിന്റെ പിന്തുണ വി ഡി സതീശനാണെന്ന സൂചന നല്‍കുന്ന പ്രസ്താവന നടത്തിയിരുന്നു.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം തുടങ്ങുന്നതിനു മുമ്പായിരുന്നു കെ സി വേണുഗോപാല്‍ പക്ഷക്കാരനായ കുഴല്‍നാടന്‍ ലീഗിനെതിരെ ശക്തമായി പ്രതികരിച്ചത്.

