ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐഫോൺ കയറ്റുമതി 2025-26 സാമ്പത്തിക വർഷത്തിൽ രണ്ടു ലക്ഷം കോടി രൂപ എന്ന ചരിത്രനേട്ടം കൈവരിച്ചു. കേന്ദ്ര സർക്കാരിന്റെ ഉൽപ്പാദന അനുബന്ധ ഇളവ് പദ്ധതി അവസാനിക്കുന്ന വർഷത്തിലാണ് ആപ്പിൾ ഈ വലിയ നേട്ടം സ്വന്തമാക്കിയത്. ആപ്പിൾ സർക്കാരിന് സമർപ്പിച്ച കണക്കുകൾ പ്രകാരം 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഈ റെക്കോർഡ് കുതിപ്പ് ഉണ്ടായിരിക്കുന്നത്.
2021-22 കാലയളവിൽ വെറും 9,351 കോടി രൂപയിൽ തുടങ്ങിയ കയറ്റുമതിയാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വൻതോതിൽ വർദ്ധിച്ചത്. ടാറ്റാ ഇലക്ട്രോണിക്സ്, ഫോക്സ്കോൺ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഉൽപ്പാദന രംഗത്ത് ശക്തമായതോടെയാണ് ഈ വളർച്ച സാധ്യമായത്. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇത് 1.50 ലക്ഷം കോടി രൂപയായിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ഏക ബ്രാൻഡായി ഐഫോൺ മാറിയിരിക്കുകയാണ്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് ആകെ കയറ്റുമതി ചെയ്യുന്ന സ്മാർട്ട്‌ഫോണുകളുടെ മൂല്യം 2.6 ലക്ഷം കോടി രൂപയാണ്. ഇതിൽ ഏകദേശം 75 ശതമാനവും ഐഫോണുകളാണ് എന്നത് ശ്രദ്ധേയമാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ ഊർജ്ജം നൽകുന്ന ഈ നേട്ടം, സ്മാർട്ട്‌ഫോൺ നിർമ്മാണ രംഗത്ത് ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു. നിലവിൽ 40-ഓളം ഇന്ത്യൻ കമ്പനികൾ ആപ്പിളിന്റെ വിതരണ ശൃംഖലയുടെ ഭാഗമാണ്.

